ആവശ്യത്തിന് ജീവനക്കാരില്ല, കിടക്കകളില്ല അസൗകര്യങ്ങളിൽ വീർപ്പുമുട്ടി അടൂർ ജനറൽ ആശുപത്രി

pt4 leed അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും പരിമിതം. രണ്ടായിരത്തിലധികംപേർ ദിവസവും ചികിത്സ തേടിയെത്തുന്ന ഇവിടെ കിടത്തിച്ചികിത്സ വിഭാഗത്തിൽ ആവശ്യത്തിന്​ കിടക്കകളും ഇല്ല. ഐസോലേഷൻ വാർഡ്, കുട്ടികളുടെ ഐ.സി.യു, സർജറി ഐ.സി.യു എന്നിവ ക്രമീകരിച്ചതോടെയാണ് വാർഡിൽ കിടക്കകൾ ഇല്ലാതായത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കിടക്കയില്ലാത്തതുമൂലം ഒ.പിയിൽ എത്തുന്നവരിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ 16 മുറികളുള്ള എച്ച്.എം.സി പേവാർഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നേരത്തേ ഇവിടെ കോവിഡ് രോഗികളെയാണ് കിടത്തിയിരുന്നത്. അവർ പോയതോടെ പേ വാർഡ് മറ്റുള്ള രോഗികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചതാണ്. തിരക്കിന്​ അനുസൃതമായി തസ്തിക അനുവദിക്കാത്തതാണ് പ്രധാന പ്രശ്നം. 300 കിടക്കകൾ അനുവദിച്ചിട്ടുള്ള ഇവിടെ ഇപ്പോൾ 250 കിടക്കകളേയുള്ളൂ. മാസം 300 മുതൽ 400വരെ ശസ്ത്രക്രിയകളും 125ലധികം പ്രസവങ്ങളും ഇവിടെ നടക്കുന്നുണ്ട്. 90 സ്റ്റാഫ്നഴ്സ് വേണ്ടിടത്ത് 65 പേരാണുള്ളത്. 40 അറ്റൻഡർമാർ വേണ്ടിടത്ത് 26 പേരും 35 നഴ്സിങ് അസിസ്റ്റൻറുമാർ വേണ്ടിടത്ത് 23 പേരുമാണുള്ളത്. പള്ളിക്കൽ, ഏറത്ത്, ഏനാദിമംഗലം, ഏഴംകുളം, നെടുമൺ, കലഞ്ഞൂർ, കൂടൽ, കടമ്പനാട്, പന്തളം, പന്തളം തെക്കേക്കര എന്നിവിടങ്ങളിൽനിന്ന്​ ആലപ്പുഴ ജില്ല അതിർത്തി പ്രദേശമായ ആദിക്കാട്ടുകുളങ്ങര, ആനയടി, കൊല്ലം ജില്ലയിലെ കുളക്കട, താഴത്ത് കുളക്കട, ഏഴാംമൈൽ എന്നിവിടങ്ങളിൽ നിന്നുള്ളവരും അടൂർ പൊലീസ് ക്യാമ്പിലെ ട്രെയിനികളും ഇവിടെയാണ് ചികിത്സക്കായി എത്തുന്നത്. അപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവരും നിരവധിയാണ്. ഹൃദ്രോഗ സംബന്ധമായ ചികിത്സ സംവിധാനങ്ങൾ ഇവിടെയില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലാത്തതിനാൽ ഇവിടത്തെ ട്രോമാ കെയർ പ്രവർത്തനം പേരിലൊതുങ്ങി. കഴിഞ്ഞ നിയമാസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രോമാ കെയർ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഒരു സംവിധാനവും ഒരുക്കിയില്ല. ട്രോമാ കെയർ സൻെററിലേക്ക് ന്യൂറോ സർജൻ, സർജൻ, ഓർത്തോ വിഭാഗം ഡോക്ടർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല. അതിനാൽ അപകടങ്ങളിലും മറ്റും തലക്ക്​ പരിക്കേറ്റ് വരുന്നവരെ പഴയതുപോലെ മെഡിക്കൽ കൊളജ്​ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.