പാമലയിൽ മാലിന്യമല; യാത്ര ദുഷ്കരം

മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡിൽ പാമലക്കുസമീപം റോഡിന്‍റെ വശങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. ചാക്കു കെട്ടുകളിലാണ് മാലിന്യം തള്ളുന്നത്. അറവ് മാലിന്യങ്ങളും മറ്റും തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ച് റോഡിൽ നിരത്തുകയാണ്. മാലിന്യം തള്ളുന്നത് പതിവാകുന്നതോടെ ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. രാത്രി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നുണ്ട്. പ്രദേശത്ത് വീടുകൾ കുറവായതും വഴിവിളക്കുകൾ ഇല്ലാത്തതും മാലിന്യം തള്ളാൻ എത്തുന്നവർക്ക് സൗകര്യമാകുന്നു. തട്ടുകടകൾ, ഇറച്ചിക്കോഴി കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ രാത്രിയുടെ മറവിൽ ഇവിടെ തള്ളുന്നതായും പരാതിയുണ്ട്. മാംസാവശിഷ്ടങ്ങളും മറ്റും പക്ഷികൾ കൊത്തിവലിച്ച് കൊണ്ടുപോകുമ്പോൾ കുടിവെള്ള സ്രോതസ്സുകളിൽ വീഴുന്നു. നേരത്തേ ഇവിടെ കക്കൂസ് മാലിന്യം വരെ തള്ളിയിട്ടുണ്ട്. പാമലക്കും കുന്നന്താനത്തിനും ഇടയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ഏറെനാളായുള്ള ആവശ്യത്തിനും പരിഹാരമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.