രക്ഷാപ്രവർത്തനത്തിന് സജ്ജരായി കുട്ടവഞ്ചി തൊഴിലാളികൾ

കോന്നി: ജില്ലയിൽ മഴ ശക്തമായതോടെ രക്ഷാപ്രവർത്തനത്തിന് സജ്ജമായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികൾ. കഴിഞ്ഞ ദിവസം റാന്നിയിൽ വെള്ളംകയറി തുടങ്ങിയപ്പോൾ തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചികളും വിദഗ്ധ തൊഴിലാളികളും രാത്രിയോടെ റാന്നിയിൽ എത്തിയിരുന്നു. ജില്ല കലക്ടറുടെ നിർദേശപ്രകാരം കോന്നി തഹസിൽദാർ വനംവകുപ്പുമായി ബന്ധപ്പെട്ട് റാന്നിയിൽ എത്തിക്കുകയായിരുന്നു. എട്ട് കുട്ടവഞ്ചികൾ റാന്നിയിലും ഒരു കുട്ടവഞ്ചി കോന്നി കുമ്മണ്ണൂരിലും എത്തിച്ചു. എന്നാൽ, റാന്നിയിൽ വലിയതോതിൽ വെള്ളം കയറാതിരുന്നതിനാൽ രക്ഷാപ്രവർത്തനം വേണ്ടിവന്നില്ല. മഴശക്തമായ സാഹചര്യത്തിൽ എട്ട് കുട്ടവഞ്ചികൾ റാന്നി ഫോറസ്റ്റ് ഡിവിഷനൽ ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്. രാജപ്പൻ, അജീഷ്, ഉണ്ണികൃഷ്ണൻ നായർ, സുകേശൻ, സണ്ണി, പ്രസാദ്, രവി വിജയൻ എന്നിവർ റാന്നിയിലേക്കും ശാന്തകുമാർ കുമ്മണ്ണൂരിലേക്കുമാണ് പുറപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തിൽ അടവി കുട്ടവഞ്ചി സവാരികേന്ദ്രം അടക്കുകയും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.