എലിപ്പനി സാധ്യത എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം - മന്ത്രി

പത്തനംതിട്ട: മഴ തുടരുന്ന പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്സിസൈക്ലിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പില്‍ താമസിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ഡോക്സിസൈക്ലിന്‍ കഴിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കരുത്. ജില്ലയിലെ മഴയില്‍ ഒറ്റപ്പെട്ട കോളനികളില്‍ പൊലീസിന്‍റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണ വിഭാഗത്തിന്‍റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണെന്നും ക്യാമ്പുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. അമ്പലപ്പുഴ - തിരുവല്ല റോഡില്‍ നെടുമ്പ്രത്തും പുളിക്കീഴ് ജങ്ഷന്‍, കടപ്ര, പെരിങ്ങര കളത്തട്ട് എന്നീ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ക്യാമ്പുകളില്‍ വൈദ്യുതി പോകുന്ന സാഹചര്യമുള്ളതിനാല്‍ അസ്‌ക ലൈറ്റുകള്‍ എത്രയും വേഗം എത്തിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.