Main story കാട്ടുപന്നികളെ വകവരുത്തൽ: നേരത്തേ ആകാമായിരുന്നല്ലോ?... ഭൂമിയിൽ ഏറ്റവും നാശമുണ്ടാക്കുന്ന അധിനിവേശ ജീവികളിൽ ഒന്നായിട്ടാണ് കാട്ടുപന്നികളെ ഗവേഷകർ വിശേഷിപ്പിക്കുന്നത് പത്തനംതിട്ട: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് നൽകുന്ന സർക്കാർ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഒപ്പം, ഇത് നേരത്തേ ആകാമായിരുന്നല്ലോ എന്ന ചോദ്യവും വ്യാപകമായി ഉയരുന്നു. ക്ഷുദ്രജീവിയായി പ്രഖ്യാപിപ്പിക്കാനും മറ്റും കേന്ദ്ര സർക്കാറിൻെറ പിന്നാലെ സംസ്ഥാനം നടക്കുമ്പോഴേ ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് ജനങ്ങളുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിറക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നത്. അന്നൊന്നും സർക്കാർ അത് ഗൗനിച്ചില്ല. ഇപ്പോൾ ഉത്തരവിറക്കാൻ സർക്കാർ തയാറായെങ്കിലും ഇത് നടപ്പാകുമോ, നിയമകുരുക്കിൽപെടുമോ എന്ന ആശങ്ക കർഷകർ പങ്കുവെക്കുന്നു. വെടിവെച്ചുകൊല്ലാൻ സർക്കാർ നിയോഗിക്കുന്നവർക്ക് അധികാരം നൽകാൻ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ വകുപ്പുണ്ട്. അത് ഉപയോഗിച്ചാണ് സർക്കാർ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർക്ക് അധികാരം നൽകി ഉത്തരവിറക്കുന്നത്. ഇത്രകാലവും കർഷകരെ ദുരിതത്തിലാക്കിയത് വിഷയത്തിൽ സർക്കാർ പുലർത്തിയ അനാസ്ഥയാണെന്ന കുറ്റപ്പെടുത്തലുകൾ നാലുപാടുനിന്നും ഉയരുന്നു. കാട്ടുപന്നികളെ മാത്രമല്ല അക്രമകാരികളോ, ശല്യക്കാരോ ആയ മറ്റ് മൃഗങ്ങളെയും കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തത് വിമർശനത്തിന് കാരണമാകുന്നു. അക്രമകാരികളായ കാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിൽ വെടിവെച്ചുകൊല്ലുന്നതുപോലുള്ള നടപടി ഇവിടെയും ഉണ്ടാകണമെന്ന ആവശ്യവും സർക്കാർ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിൻെറ 20ൽ ഒന്നുപോലും ആനകളില്ലാത്ത ബംഗാളിലടക്കം അക്രമകാരികളായ ആനകളെ കൊല്ലുന്നുണ്ട്. ഇവിടെ എല്ലാം സഹിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരങ്ങൾ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കല്ല വാർഡ് അംഗങ്ങൾക്ക് നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിനാലും ശല്യക്കാരായ മറ്റ് മൃഗങ്ങളെ കൊല്ലാൻ അനുവദിക്കാത്തതിനാലും സമര രംഗത്തുനിന്ന് പിൻവാങ്ങുകയില്ലെന്ന നിലപാടിലാണ് ഈ വിഷയത്തിൽ സമരരംഗത്തുള്ള സംഘടനകൾ. മുമ്പ് വനാതിർത്തികളിൽ മാത്രമാണ് കാട്ടുപന്നികൾ നാശം വിതച്ചിരുന്നത്. കാടുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശങ്ങളില്‍ പോലും കാട്ടുപന്നിയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയാണ്. ജില്ലയിൽ അപ്പർ കുട്ടനാടൻ മേഖലയിൽവരെ കാട്ടുപന്നി ശല്യമുണ്ട്. ഭൂമിയിലെ ഏറ്റവും നാശമുണ്ടാക്കുന്ന അധിനിവേശ ജീവികളിൽ ഒന്നായിട്ടാണ് കാട്ടുപന്നികളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. -------- വന്യമൃഗ ആക്രമണം: പ്രതിവർഷം 2000ത്തിലേറെ കർഷകർ ഇരയാകുന്നു വനംവകുപ്പ് ജില്ലയിൽ 60 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകുന്നു പ്രതിവർഷം 2000ത്തിലേറെ കർഷകരാണ് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. പേരിനു മാത്രമുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം മിക്ക കർഷകരും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാറില്ല. അതിനാൽ കൃത്യമായ കണക്കില്ല. വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് ജില്ലയിൽ വനംവകുപ്പിൻെറ രണ്ട് ഡിവിഷനുകളിലുമായി പ്രതിവർഷം 60 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം റാന്നി വനം ഡിവിഷനിൽ 35 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകി. 1200 കേസ് രജിസ്റ്റർ ചെയ്തു. കോന്നി വനം ഡിവിഷനിൽ 500 കേസുകളിലായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എത്രത്തോളം പ്രദേശത്ത് കൃഷിനാശമുണ്ടായി എന്ന കണക്ക് വനം, കൃഷി വകുപ്പുകളുടെ കൈയിലില്ല. വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നാമമാത്ര നഷ്ടപരിഹാരമാണ് വനംവകുപ്പ് നൽകുന്നത്. എന്നിട്ടും പ്രതിവർഷം 60 ലക്ഷത്തോളം രൂപ നൽകേണ്ടിവരുന്നതിൽനിന്ന് ജില്ലയിൽ വന്യമൃഗങ്ങളെ കൊണ്ട് കർഷകർ നേരിടുന്ന ദുരിതത്തിൻെറ ഭീകരതയാണ് വെളിവാകുന്നത്. വിളകൾക്കുണ്ടാക്കുന്ന നാശനഷ്ടത്തിന് പുറമെ ഒട്ടേറെ വിലപ്പെട്ട ജീവനാണ് കാട്ടുപന്നി ആക്രമണത്തിൽ മാത്രം പൊലിഞ്ഞത്. ജീവച്ഛവങ്ങളായി ജീവിക്കുന്നവരും ഒട്ടേറെയുണ്ട്. ഒരോ ജില്ലയിലെയും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, 2020 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ കേരളത്തില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 പേരാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേൽക്കുന്നവര്‍ക്ക് ചികിത്സ സഹായമോ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. പരിക്കും അംഗവൈകല്യവും നേരിടുന്നതില്‍ 80 ശതമാനം പേരും ആദിവാസികളും ചെറുകിട കര്‍ഷകരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.