പാലക്കാട്: ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ വിശാഖപട്ടണത്തുനിന്ന് എറണാകുളത്തേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7.800 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ മുള്ളറങ്ങാട് സ്വദേശി രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂർ സ്വദേശി വിമൽ രഘു (24) എന്നിവരാണ് പിടിയിലായത്.
പാലക്കാട് എക്സൈസും ആർ.പി.എഫ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ആലുവ, എറണാകുളം ഭാഗങ്ങളിലെ അന്തർസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ-കോളജുകൾ കേന്ദ്രീകരിച്ചും വിൽപന നടത്താൻ കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം.
പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ എട്ട് ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മാത്രം പിടികൂടിയതായി ആർ.പി.എഫ് കമാൻഡന്‍റ് ജെതിൻ ബി. രാജ് അറിയിച്ചു.
എക്‌സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എസ്.ഐ അജിത് അശോക്, എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, എസ്.എം. രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.