ഒറ്റപ്പാലം: വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നു. കയറംപാറ കുന്നത്ത് വീട്ടിൽ പാഞ്ചാലിയുടെ ഒരു പവന്റെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
വീടിന്റെ മുൻവശത്തെ മുറിയിൽ കിടന്നിരുന്ന പാഞ്ചാലി പുറത്ത് ശബ്ദം കേട്ടിരുന്നതായി പറയുന്നു. പന്നികളുടെ ശല്യമാവുമെന്ന് കരുതി ലൈറ്റിട്ട് നോക്കിയെങ്കിലും ഒന്നും കാണാനായില്ല. തുടർന്നാണ് വീടിന്റെ മുൻവാതിലിന്റെ ഓടാമ്പൽ നീക്കി വാതിൽ ചവിട്ടിപ്പൊളിച്ച് മോഷ്ടാവ് അകത്ത് കടന്നത്.
ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കടന്ന മകൾ എഴുന്നേറ്റ് ഓടിയെത്തിയെങ്കിലും മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞിരുന്നു. പൊട്ടിച്ചെടുക്കുന്നതിനിടെ മാലയുടെ ഒരു ചെറിയ ഭാഗം തറയിൽ വീണത് പിന്നീട് കണ്ടെടുത്തു. വീടിന്റെ മേൽക്കൂരയിലെ ഓട് നീക്കിയ നിലയിലായിരുന്നു.
ഓട് നീക്കി അകത്ത് കടക്കാൻ നടത്തിയ ശ്രമം വിഫലമായതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കവർച്ച നടത്തിയതാകാമെന്നാണ് നിഗമനം. ഒറ്റപ്പാലം മേഖലയിൽ മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമായി മാറിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.