ഞങ്ങൾ പറയട്ടെ...
പാലക്കാട്: ഉള്ളുപൊള്ളുന്ന ചൂടാണ് പാലക്കാടിന്റെ പകലുകൾക്ക്. തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ചൂടിൽ നാടും നഗരവും വെന്തുരുകുന്നതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം. ആകാശത്തോളമാണ് ആവേശം, ചൂടും ക്ഷീണവുമെല്ലാം അതിന് ഒരുപടി പിന്നിൽ നിൽക്കും. തെരഞ്ഞെടുപ്പിൽ പാലക്കാടിന്റെ മനസ്സിലിരിപ്പ് തേടി ‘മാധ്യമ’ത്തിന്റെ യാത്ര.ചൂട് വോട്ടെടുപ്പിനെ ബാധിക്കില്ല
കനത്ത ചൂടൊന്നും പ്രചാരണത്തെ ബാധിച്ചിട്ടില്ല. പാലക്കാടിന് ഇത് പുതുമയല്ലല്ലോ. വോട്ടിങ് ശതമാനത്തെ ചൂട് കാര്യമായി ബാധിക്കില്ല. രാവിലെയും വൈകീട്ടുമായി ആളുകൾ ബൂത്തിലെത്തുമെന്നാണ് കരുതുന്നത്. ഞാനും കുടുംബവും രാവിലെ തന്നെ ബൂത്തിലെത്തും. - സുരേഷ് (ഇലക്ട്രിക്കൽ വർക്കർ, പാലക്കാട്)
നാടിന് നന്മ ചെയ്യുന്നവർ വരട്ടെ
പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച കൊട്ടിക്കലാശത്തിൽ ഗതാഗത തടസ്സം നേരിട്ടത് ജോലിയെ ബാധിച്ചിരുന്നു. വാഹനനിയന്ത്രണം മൂലം കുറവ് ഓട്ടമാണ് ലഭിച്ചത്. എങ്കിലും തെരഞ്ഞെടുപ്പെന്ന ഉത്സവത്തിന്റെ ആവേശത്തിൽ പങ്കുചേരുന്നു. നാടിന് നന്മ ചെയ്യുന്നവർ വരട്ടെ, നാളെ കുടുംബത്തിനൊപ്പം വോട്ടുചെയ്യാനെത്തും. - മോഹൻ (ഓട്ടോ തൊഴിലാളി, കോട്ടമൈതാനം)
പോളിങ്ങിനെ ചൂട് ബാധിക്കില്ല
പഴയ തെരഞ്ഞെടുപ്പുകളുടെ ആവേശം ഇക്കുറി കാണാനായില്ല. പ്രചാരണ പരിപാടികളെ ചൂട് നന്നായി ബാധിച്ചെന്നാണ് കരുതുന്നത്. ഉഷ്ണം കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പോളിങ്ങിനെ ചൂട് ബാധിക്കുമെന്ന് കരുതുന്നില്ല. - ഖ്വാജ ഹുസൈൻ (വ്യാപാരി, പാലക്കാട്)ബൂത്തിൽ സൗകര്യമൊരുക്കും
തെരഞ്ഞെടുപ്പ് ദിനം വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ചൂട് വില്ലനാവാതിരിക്കാൻ വിപുലമായ ഒരുക്കമാണ് നടത്തുന്നത്. മുതിർന്നവർ, അസുഖബാധിതർ അടക്കമുള്ളവരെ ബൂത്തുകളിലെത്തിക്കാൻ ഒരുക്കം പൂർത്തിയായിട്ടുണ്ട്. - മുനീർ (യൂത്ത് കോൺഗ്രസ് പിരായിരി ജന. സെക്രട്ടറി)
വോട്ടാണ് പ്രതികരണമാർഗം
ഭരണമാറ്റത്തിനായാണ് ഇക്കുറി ബൂത്തിലേക്കെത്തുക. രാഷ്ട്രീയം അപരവിദ്വേഷമാകുന്ന കാലത്ത് വോട്ടുതന്നെയാണ് പ്രതികരണമാർഗമെന്ന് വിശ്വസിക്കുന്നു. എന്റെയും കുടുംബത്തിന്റെയും വോട്ട് നാടിനെ ഭിന്നിപ്പിക്കുന്നവർക്കെതിരാണ്. ചൂട് കൂടുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ബൂത്തിലെത്തും. - അബു താഹിർ (ചുമട്ടു തൊഴിലാളി)
സത്ഭരണം വരട്ടെ
ഉയരുന്ന ചൂടിൽ വിയർക്കുമ്പോഴും അൽപമെങ്കിലും സന്തോഷിക്കുന്നവർ ഞാനടക്കമുള്ള ശീതളപാനീയ വ്യാപാരികളാവും. അടുത്ത ദിവസങ്ങളിലായി കച്ചവടം കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരക്കിൽ കൂടുതൽ ആളുകൾ നഗരത്തിലേക്കെത്തുന്നത് വരുമാനത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നല്ല ഭരണകർത്താക്കളെ അധികാരത്തിലെത്തിക്കാനുള്ളതാണെന്നാണ് കരുതുന്നത്. കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ ആ ലക്ഷ്യം മനസ്സിൽ കരുതിയാണ് ഇത്തവണ വോട്ട്. - സാജുദ്ദീൻ (കച്ചവടക്കാരൻ, കോട്ട മൈതാനം)
ഭിന്നശേഷിക്കാരെ സഹായിക്കണം
ചൂട് കാലത്ത് ഉൾനാടൻ പ്രദേശങ്ങളിലെ പ്രായമായവർക്കും ഭിന്നശേഷി വിഭാഗക്കാരായ വോട്ടർമാർക്കെല്ലാം സന്നദ്ധ പ്രവർത്തകർ ആവശ്യ സഹായങ്ങൾ ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. - മണികണ്ഠൻ (സർക്കാർ ഉദ്യോഗസ്ഥൻ)
പാലക്കാട്: നിശ്ശബ്ദ പ്രചാരണത്തിന്റെ ഒരുദിനരാത്രം കടന്ന് നാട് പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. കൊടുംചൂടാണ്, കഴിഞ്ഞ ദിവസം പാലക്കാട് 41.2 ഡിഗ്രി സെൽഷ്യസ് ആണ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത്. ഇങ്ങനെയൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പല്ലേ, വോട്ടുറപ്പിക്കാതെങ്ങിനെ എന്നുപറയും പാലക്കാടിന്റെ പ്രിയ സ്ഥാനാർഥികൾ. ആര് നാട് ഭരിക്കണമെന്ന് ജനമനം തീരുമാനമെടുക്കും. വിരലിൽ സന്തോഷ മഷി പുരളും.
രാവിലെ എട്ടോടെ ആരംഭിച്ച യോഗങ്ങളും കൂടിക്കാഴ്ചകളുമാണ് പാലക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റേത്. ഇതിനിടെ രാവിലെ ഡി.സി.സിയിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിച്ച് അവലോകനയോഗം. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ദിനത്തിലെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതടക്കം വിഷയങ്ങൾ തിടുക്കത്തിൽ ചർച്ച. തുടർന്ന് പാലക്കാട് കേന്ദ്രീകരിച്ച് വീണ്ടും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ സംഘടന ഭാരവാഹികളുമായും ചർച്ചകൾ. പലരെയും നേരിൽ കണ്ട് അവസാനഘട്ട ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ വിട്ടുപോയവരെയും നേരിൽ കാണാനാവാഞ്ഞവരെയും കൃത്യമായി കാണാനും സംസാരിക്കാനും വോട്ടും പിന്തുണയും അഭ്യർഥിക്കാനും സ്ഥാനാർഥി മറന്നില്ല. രാത്രി ഒമ്പതോടെയാണ് പരിപാടികൾ താത്കാലികമായി അവസാനിപ്പിച്ചത്. ഇനി വെള്ളിയാഴ്ച രാവിലെ വീണ്ടും ചിലരെ കാണേണ്ടതുണ്ട്. ക്ഷീണമുണ്ടോ എന്നചോദ്യത്തിന് തെരഞ്ഞെടുപ്പിന്റെ ആവേശമുണ്ട് എന്ന് ചിരിച്ചുകൊണ്ട് സ്ഥാനാർഥിയുടെ മറുപടി. ഒപ്പം വിജയം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസവും.
പട്ടാമ്പിയിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം തുടങ്ങിയത്. രാവിലെ പ്രവർത്തകരുമായി കൂടിക്കാഴ്ചക്ക് ശേഷം ഷൊർണൂർ മണ്ഡലത്തിലേക്ക്. അവിടെ ഗൃഹസന്ദർശനങ്ങൾ. ആളുകൾ കൂടുന്നിടത്ത് വാഹനം നിറുത്തിയിട്ട് നിറചിരിയോടെയെത്തി കൈകൊടുത്ത് വർത്തമാനം പറഞ്ഞ് തിരിച്ച് കാറിലേക്ക്. ഷൊർണൂരിൽ അഭയം വയോജനകേന്ദ്രത്തിലെത്തി അൽപനേരം ചെലവിട്ടു. ഉച്ചവരെ വിവിധ ഇടങ്ങളിലെത്തി സൗഹൃദം പുതുക്കൽ. ഭക്ഷണ ശേഷം ഒറ്റപ്പാലത്തേക്ക്. വള്ളുവനാട് ഹോസ്പിറ്റൽ, സെവൻത് ഡേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സന്ദർശനം. ചെർപ്പുളശ്ശേരിയിൽ മദ്ദള കലാകാരൻ ശിവന്റെ വീട്ടിലേക്ക് മിന്നൽ സന്ദർശനം. പട്ടാമ്പി മണ്ഡലത്തിൽ തിരുവേഗപ്പറ, കുലക്കല്ലൂർ എന്നിവിടങ്ങളിലെത്തി ഓട്ടപ്രദക്ഷിണം. കൈകൊടുത്ത് മടങ്ങൽ. ഒടുവിൽ പട്ടാമ്പി മുനിസിപ്പാലിറ്റിയിലേക്ക് തന്നെ ജനങ്ങളോട് സൗഹൃദം പുതുക്കി മടക്കം.
തെരഞ്ഞെടുപ്പിന് തലേന്ന് എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാറിനും തിരക്കിന്റെ ദിനമായിരുന്നു. രാവിലെ മേലാമുറിയിലും നൂറടിയിലുമുള്ള പച്ചക്കറി മാർക്കറ്റുകൾ സന്ദർശിച്ചു. തുടർന്ന് റെയിൽവേ കോളനി, ശിവാനന്ദ നഗർ, എലപ്പുള്ളി, കേരളശ്ശേരി, പാലപ്പുറം, സുന്ദരം കോളനി, ഉമാനഗർ എന്നിവിടങ്ങളിലെല്ലാം സന്ദർശിച്ചു. വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയെല്ലാം സന്ദർശിച്ച് വോട്ടുകളെല്ലാം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. രാത്രി വൈകിയും പ്രചാരണത്തിരക്കിൽ തന്നെയായിരുന്നു അദ്ദേഹം.
കുഴൽമന്ദം: ആലത്തൂരിലെ വിതരണ കേന്ദ്രത്തിൽനിന്ന് കുത്തനൂരിലെ അഞ്ച് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുമായി പോയ ബസിന്റെ പിൻചക്രത്തിൽനിന്ന് തീയും പുകയും ഉയർന്നത് ആശങ്കക്കിടയാക്കി. കുഴൽമന്ദം ചരപ്പറമ്പിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വോട്ടെടുപ്പ് ചുമതലയുള്ള 25 ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നത് ഇവർ ചൂണ്ടിക്കാട്ടിയതോടെ വണ്ടി നിർത്തി പോളിങ് സാമഗ്രികളുമായി പുറത്തിറങ്ങി. ആലത്തൂർ താലൂക്കോഫിസിലെ തെരഞ്ഞെടുപ്പ് വിഭാഗം മറ്റൊരു വാഹനം എത്തിച്ച് ജീവനക്കാരേയും സാമഗ്രികളും പോളിങ് ബൂത്തുകളിൽ എത്തിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 ബ്ലോക്ക് പ്രദേശങ്ങളിലും ഓരോ പോളിങ് സ്റ്റേഷനുകള്‍ വനിത സൗഹൃദ പോളിങ് സ്റ്റേഷനുകളായി സജ്ജീകരിച്ച് കുടുംബശ്രീയും പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 13 ബൂത്തുകളില്‍ ബേബി ഫീഡിങ് സൗകര്യം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങള്‍, വോട്ടര്‍മാര്‍/ സഹായികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, മറ്റു വനിത ശിശു സൗഹൃദ സംവിധാനങ്ങള്‍ എന്നിവ സജ്ജീകരിച്ചു. ജില്ല വരണാധികാരിയായ ജില്ല കലക്ടറുടെ നിർദേശപ്രകാരം എല്ലാവരെയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. വോട്ട് ചെയ്യാന്‍ ബൂത്തുകളില്‍ എത്തിച്ചേരുന്ന വനിതകള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ബൂത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന് കോ ഓഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.