പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ബുധനാഴ്ച വൈകിട്ട് ആറിന് അവസാനിച്ചു. ഇന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും വോട്ട് ഉറപ്പിക്കാൻ അവസാന വട്ടം നിശ്ശബ്ദ പ്രചാരണത്തിൽ ഏർപ്പെടും.
വെള്ളിയാഴ്ച വോട്ടർമാർ വിധി നിർണയിക്കാൻ ബൂത്തുകളിലെത്തും. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യമുള്‍പ്പെടെയുളള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ അഞ്ചും പാലക്കാട് പത്തും സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പാലക്കാട്: ജില്ലയില്‍ ആകെയുള്ളത് 23,15,990 വോട്ടര്‍മാര്‍. ഇതില്‍ 11,31,562 പുരുഷന്മാരും 11,84,406 സ്ത്രീകളും 22 ട്രാന്‍സ് വ്യക്തികളും ഉള്‍പ്പെടുന്നു.
മലമ്പുഴ നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-2,13,681 പേര്. 1,69,824 പേരുള്ള തരൂര്‍ നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കുറവ്.
പാലക്കാട് ലോക്സഭ മണ്ഡലത്തില്‍(തൃത്താല നിയോജക മണ്ഡലം ഒഴികെ) ആകെ 13,98,143 വോട്ടര്‍മാരാണ് ഉള്ളത്. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ തൃശൂര്‍ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിൽ 13,38,165 വോട്ടര്‍മാരാണുള്ളത്.
പാലക്കാട്, ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ് റൂം സജ്ജീകരിച്ചിട്ടുള്ളതും വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളതും പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ്.
സ്ട്രോങ് റൂമിന്റ സജീകരണങ്ങളും സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി. കേന്ദ്രം പൂര്‍ണമായും പൊലീസിന്റെയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെയും (സി.എ.പി.എഫ്) നിയന്ത്രണത്തിലാകും.
പാലക്കാട്: പാലക്കാട്, ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലായി 2485 പോളിങ് ബൂത്തുകളിലായാണ് പോളിങ് നടക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ 1156, പാലക്കാട്-1486 വീതം പോളിങ് സ്റ്റേഷനുകളാണ് സജീകരിച്ചത്.
ജില്ലയില്‍ 19,177 പേര് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 11,551 പേരും ഭിന്നശേഷിക്കാരായ 3306 പേരും തെരഞ്ഞെടുപ്പ് ചുമതലയുള്ള 480 പേരും അവശ്യസേവനത്തിലുള്ള 1680 പേരും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്, ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെയും ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര ജില്ലകളിലെ ഉദ്യോഗസ്ഥരുമുള്‍പ്പടെ 2160 പേര് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
ജില്ലയില്‍ വോട്ടിംഗ് മെഷീന് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. വിതരണ കേന്ദ്രങ്ങളില്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ (എ.ആര്.ഒ) നേതൃത്വത്തില്‍ ഇലക്റ്ററല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ (ഇ.ആര്.ഒ) പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസമായ വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.