റോഡ് നിർമാണത്തിലെ അപാകത കാരണം പെരുംകുളങ്ങരയിൽ വീടുകളിലേക്ക് വെള്ളം ഒഴുകുന്നു
കോട്ടായി: ദീർഘവീക്ഷണമില്ലാത്ത നിർമാണ പ്രവൃത്തി കോട്ടായി പെരുംകുളങ്ങരയിലെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. മാസങ്ങൾക്കുമുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ പെരുംകുളങ്ങര മാർക്കറ്റ് റോഡിൽ ഇൻറർലോക്ക് പതിക്കൽ പ്രവൃത്തിയാണ് ബന്ധപ്പെട്ടവരുടെ ദീർഘവീക്ഷണമില്ലായ്മ മൂലം ‘വെളുക്കാൻ തേച്ചത് പാണ്ടായി’ ചൊല്ലുപോലെ എട്ടോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്.
ഭീമമായ തുക ചെലവഴിച്ചാണ് ഇൻറർലോക്ക് പതിച്ചത്. റോഡിന്റെ ഇരുവശങ്ങളിലേക്കും ചേർത്തി ഇൻറർലോക്ക് പതിച്ചതിനാൽ മഴപെയ്താൽ വെള്ളം കുത്തിയൊഴുകി പോകാൻ ഇടമില്ലാതെ പരിസരത്തെ വീടുകളിലേക്ക് ഒഴുകുകയാണ്. ഇവിടെ റോഡിനേക്കാൾ നാലടിയോളം താഴ്ചയിലാണ് വീടുകളുള്ളത്. റോഡിന്റെ ഒരുവശമെങ്കിലും അഴുക്കുചാൽ നിർമിച്ചിരുന്നെങ്കിൽ വെള്ളം വീടുകളിലേക്ക് ഒഴുകുന്നത് തടയമായിരുന്നുവെന്നും അഴുക്കുചാൽ നിർമിക്കാൻ സ്ഥല സൗകര്യമുണ്ടായിട്ടും അതെല്ലാം അവഗണിച്ച് ദീർഘവീക്ഷണമില്ലാത്ത പ്രവൃത്തി നടത്തിയ ബന്ധപ്പെട്ട അധികൃതരുടെ കെടുകാര്യസ്ഥ നാട്ടുകാരോടുള്ള ദ്രോഹമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
മാനത്ത് കാർമേഘം ഉരുണ്ടു കൂടിയാൽ ഉള്ളു വിറച്ചാണ് ഇവിടെ കുടുംബങ്ങൾ കഴിയുന്നത്. റോഡിന് അഴുക്കുചാൽ നിർമിക്കാതെ തിടുക്കപ്പെട്ട് നിർമാണ പ്രവൃത്തി നടത്താൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിരുത്തരവാദ സമീപനം നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇൻറർലോക്ക് പതിച്ചത് മാറ്റി റോഡിന്റെ ഒരുവശം അഴുക്കുചാൽ നിർമിച്ച് ജനജീവിതം സുഗമമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.