വിശ്വാസ് വാർഷിക പൊതുയോഗത്തിൽ ജില്ല കലക്ടറും വിശ്വാസ് പ്രസിഡന്റുമായ മൃണ്മയി ജോഷി വാർഷിക റിപ്പോർട്ട് സെക്രട്ടറി പി. പ്രേംനാഥിന് നൽകി പ്രകാശനം ചെയ്യുന്നു
പാലക്കാട്: കുറ്റകൃത്യങ്ങൾക്കും അവകാശനിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള 'വിശ്വാസി'ന്റെ പ്രവർത്തനങ്ങൾ പത്താം വർഷത്തിലേക്ക്. കഴിഞ്ഞ വർഷം വിവിധ തലങ്ങളിൽ സാമൂഹിക ക്ഷേമത്തിനായും ബോധവത്കരണത്തിനായും നിരവധി പരിപാടികൾ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. മനുഷ്യാവകാശ കമീഷന്റെ സഹകരണത്തോടെ വകുപ്പ് മേധാവികൾക്ക് മനുഷ്യാവകാശ നിയമങ്ങൾ നടപ്പിലാക്കേണ്ട ആവശ്യത്തെക്കുറിച്ചും കമീഷന്റെ പ്രവർത്തനങ്ങളെ കുറിച്ചും ബോധവത്കരണം, മനുഷ്യാവകാശ-ഭരണഘടന ദിനാഘോഷങ്ങൾ, വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് സംവാദം, ഓൺലൈൻ ചൂഷണം സംബന്ധിച്ച് സെമിനാർ, ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് വിശ്വാസ് നിയമവേദി മുഖേന സൗജന്യ നിയമസഹായം എന്നിവ നൽകി.
സീനിയർ ചേംബർ മുഖേന പാവപ്പെട്ട യുവതികൾക്ക് തയ്യൽ മെഷീൻ വിതരണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർക്കാർ മന്ദിരത്തിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന സാധന സാമഗ്രികളുടെ വിതരണം, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് ധനസഹായം, വി.എൻ. രാജൻ മെമ്മോറിയൽ വിക്ടിമോളജി ലൈബ്രറി, അഴിമതി വിരുദ്ധ ദിനാഘോഷം, അമ്പതിൽ അധികം വിദ്യാർഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാം എന്നിവയും നടത്തി. സിവിൽ സ്റ്റേഷനിലും കോടതിയിലും എത്തുന്ന നിർധനർക്കുള്ള ഉച്ചക്കൊരൂൺ എന്ന സൗജന്യ ഉച്ച ഭക്ഷണപരിപാടി, കേസിന്റെ വിവരങ്ങൾ സൗജന്യമായി അറിയാവുന്ന ഇ-നീതികേന്ദ്ര, കോടതി വളപ്പിലെ വിശ്വാസ് ടോയ്ലെറ്റ് കോംപ്ലക്സ് എന്നിവയും വിശ്വാസിനു കീഴിൽ നടന്നുവരുന്നു. ജില്ല കലക്ടറും വിശ്വാസ് പ്രസിഡന്റുമായ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി. പ്രേംനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: മൃണ്മയി ജോഷി (പ്രസി.), ബി. ജയരാജൻ, അഡ്വ. ആർ. ദേവീകൃപ (വൈസ് പ്രസി.) പി. പ്രേംനാഥ് (സെക്ര.), പി. രഘുനന്ദനൻ (ട്രഷ.), അഡ്വ. എൻ. രാഖി, ദീപ ജയപ്രകാശ് (ജോ. സെക്ര.), ഡോ. ജോസ് പോൾ, എം. അൻസാരി, എം.പി. സുകുമാരൻ, ഡോ. കെ. തോമസ് ജോർജ്, എം. ദേവദാസൻ, രാജി അജിത് (മാനേജിങ് കമ്മിറ്റി അംഗങ്ങൾ), അഡ്വ. എസ്. ശാന്താദേവി (വിശ്വാസ് നിയമ വേദി ചെയർ പേഴ്സൻ), അഡ്വ. കെ. വിജയ (കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.