60 മണിക്കൂർ പരിശ്രമം വിഫലം; കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ

മുതലമട: 60 മണിക്കൂർ പരിശ്രമിച്ചിട്ടും കാട്ടാനകൾ ജനവാസ മേഖലയിലെത്തി. പറത്തോട് ആദിവാസി കോളനിയിലാണ് എത്തിയത്. കോളനിക്ക് സമീപത്തെ ബി. ശിവദാസന്‍റെ പറമ്പിലെ മാവുകൾ നശിപ്പിച്ച നാല് കാട്ടാനകളെ പടക്കംപൊട്ടിച്ചാണ് നാട്ടുകാർ വനത്തിനകത്തേക്ക് വിട്ടത്. തേക്കിൻചിറയിൽനിന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ റേഞ്ചുകളിൽനിന്നുള്ള 50ലധികം വനം ഉദ്യോഗസ്ഥർ പരിശ്രമിച്ചാണ് വെള്ളാരൻകടവിൽ എത്തിച്ചത്. ശനിയാഴ്ച ആനകളെ തുരത്തേണ്ട ദൗത്യം കൊല്ലങ്കോട് റേഞ്ചിന് മാത്രമായി പരിമിതപ്പെടുത്തിയതോടെ എട്ട് വാച്ചർമാരും വനം ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതൽ ഉദ്യോഗസ്ഥർ മൂന്നു ദിവസം കൂടി പരിശ്രമിച്ച് ആനകളെ പറമ്പിക്കുളത്തേക്ക് വിടാനുള്ള ശ്രമം തുടർന്നില്ലെങ്കിൽ ഇത്രയും ദിവസത്തെ ദൗത്യം വിഫലമാകുമെന്ന് മലയോര കർഷകർ പറയുന്നു. 'കൂടുതൽ പേരെ നിയോഗിക്കണം' കൊല്ലങ്കോട്: കാട്ടാനകളെ ചെമ്മണാമ്പതി വഴി കടത്തിവിടാൻ കൺസർവേറ്റർ ഇടപെടണമെന്ന് കർഷക സംരക്ഷണ സമിതി. മൂന്ന് റേഞ്ചിലുള്ള 50ലധികം വനം ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദൗത്യത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ശനിയാഴ്ച പങ്കെടുക്കാത്തത് കാട്ടാനഭീതി വർധിപ്പിക്കുകയാണ്. ഈച്ചരൻ പാറയിലെത്തിയ കാട്ടാനകളെ ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് കടത്തിവിടാൻ വനംവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ചിദംബരൻ കുട്ടി അധ്യക്ഷത വഹിച്ചു. സി. വിജയൻ, സി. പ്രഭാകരൻ, എം. അനിൽ ബാബു, സുരേഷ് ഒന്നൂർപള്ളം, എ. സാദിഖ്, കെ. ശിവാനന്ദൻ, ടി. സഹദേവൻ, വി. കൃഷ്ണൻ, എം. ജയരാജ്, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.