പയ്യനെടം റോഡ് നവീകരണം: മഴക്കാലത്തിന് മുമ്പ് പൂർത്തീകരിക്കണം -എം.എൽ.എ

പയ്യനടം റോഡ് നവീകരണം: മഴക്കാലത്തിനു മുമ്പ് പൂർത്തീകരിക്കണം -എം.എൽ.എ മണ്ണാര്‍ക്കാട്: എം.ഇ.എസ് കോളജ് -പയ്യനടം -മൈലാംപാടം റോഡിലെ നവീകരണ പ്രവൃത്തികളുടെ പുരോഗതി എന്‍. ഷംസുദ്ദീന്‍ എം.എൽ.എ വിലയിരുത്തി. 2.6 കിലോമീറ്റർ ഭാഗത്താണ് ടാറിങ് നടത്തുന്നത്. മെറ്റലിങ് നടന്ന ഭാഗങ്ങളില്‍ രണ്ടാഴ്ചക്കകം ടാറിങ് ആരംഭിക്കും. അഴുക്കുചാല്‍ പൊളിച്ച് വീടുകളിലേക്കും പോക്കറ്റ് റോഡുകളിലേക്കും ഉള്ള വഴി സൗകര്യപ്പെടുത്താന്‍ കിഫ്ബി അധികൃതരുമായി ധാരണയായതായി എം.എൽ.എ അറിയിച്ചു. വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം നല്‍കുന്നതിനും മറ്റും ആവേശപൂര്‍വം നാട്ടുകാരെത്തുന്നത് സ്വാഗതാര്‍ഹമാണ്. മഴക്ക് മുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുള്ളതായും നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും എന്‍. ഷംസുദ്ദീന്‍ എം.എൽ.എ പറഞ്ഞു. നാലുവര്‍ഷം മുമ്പ് കിഫ്ബിയിലുള്‍പ്പെടുത്തി നവീകരണം ആരംഭിച്ച റോഡ് പ്രവൃത്തി പലതവണ മുടങ്ങുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. റോഡ് വിഷയത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. തുടർന്ന് ഹൈകോടതിയുടെ വരെ ഇടപെടലുണ്ടായി. പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മിലുള്ള ശീതസമരമാണ് പ്രവൃത്തികള്‍ മുടങ്ങാന്‍ ഇടയാക്കിയത്. അതിനിടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടിവ് എൻജിനീയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.