മണ്ണാർക്കാട് മണ്ഡലം ................. അതിജീവിച്ച് യു.ഡി.എഫ്; ആശയറ്റ് സി.പി.ഐ

യു.ഡി.എഫ് ക്യാമ്പിൽ ഹാട്രിക് ആവേശം മണ്ണാർക്കാട്: മണ്ഡലത്തിലെ ഹാട്രിക് വിജയം യു.ഡി.എഫ് ക്യാമ്പിൽ ആവേശം നിറക്കുമ്പോൾ, ഹാട്രിക്‌ തോൽവി സി.പി.ഐയെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ തവണകളിലെ വിജയത്തിലെ ഭൂരിപക്ഷം നിലനിർത്താനായില്ലെങ്കിലും ഏറെ ആശങ്കകൾക്കിടയിലും വിജയം ആവർത്തിക്കാനായത് യു.ഡി.എഫിന് മണ്ഡലത്തിൽ കരുത്തു പകരുന്നതാണ്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ. മുന്നണിക്കകത്തെ സി.പി.ഐ-സി.പി.എം തർക്കം തീർത്തെങ്കിലും അത് വിജയ ഘടകമായില്ല. സി.പി.ഐയുടെ ശക്തികേന്ദ്രമായ കുമരംപുത്തൂരിൽ യു.ഡി.എഫ് 723 വോട്ടിന് ലീഡ് ചെയ്തതും തെങ്കരയിൽ എൽ.ഡി.എഫ് പ്രതീക്ഷിച്ച പോലെ ലീഡ് ഉയരാതിരുന്നതും ഇടതുമുന്നണിക്ക് വിനയായി. എന്നാൽ, യു.ഡി.എഫ് കേന്ദ്രങ്ങളിൽ ലീഡ് നില പ്രതീക്ഷിച്ചതിൽ കൂടുതൽ ലഭിച്ചു. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽനിന്നായി 10,502 വോട്ടാണ് യു.ഡി.എഫ് ലീഡ് നേടിയത്. അട്ടപ്പാടി മേഖലയിൽ മൂന്ന് പഞ്ചായത്തുകളിൽ 4202 വോട്ടിൻെറ ഭൂരിപക്ഷം ഇടതുമുന്നണി നേടി. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ അട്ടപ്പാടിയിൽ നേടിയ ഭൂരിപക്ഷത്തിൻെറ ഇരട്ടിയോളം വരുമിതെങ്കിലും ഇടതുമുന്നണി അട്ടപ്പാടിയിൽ ആറായിരത്തിലധികം വോട്ട് പ്രതീക്ഷിച്ചിരുന്നു. ഇടതുമുന്നണിയുടെ കണക്കിൽ അലനല്ലൂരിൽ നല്ല മുന്നേറ്റം നടത്താൻ കഴിയുമെന്നും കുമരംപുത്തൂർ പഞ്ചായത്തിൽ ലീഡ് കിട്ടുമെന്നുമായിരുന്നു നിഗമനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകൾ പ്രകാരമാണെങ്കിൽ കുമരംപുത്തൂരിൽ ഉൾപ്പെടെ ഇതിന് സാധ്യതയുമുണ്ടായിരുന്നു. യു.ഡി.എഫ് കണക്കുകൂട്ടിയതും കുമരംപുത്തൂരിൽ ഇടതുമുന്നണി നേരിയതാണെങ്കിലും ലീഡ് ചെയ്യുമെന്നായിരുന്നു. തെങ്കരയിൽ ഇടതുമുന്നണി 1500 വോട്ടോളം ലീഡ് ചെയ്യുമെന്നായിരുന്നു പൊതുവെ കണക്കുകൂട്ടൽ. എന്നാൽ, തെങ്കരയിൽ ഇടത് ലീഡ് 473ൽ ഒതുങ്ങി. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ ഇരു മുന്നണികളും 2000ത്തിന് താഴെ വോട്ടുകളുടെ വിജയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു. കഴിഞ്ഞ നിയമസഭ, ലോക്സഭ കൂടാതെ ഇക്കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യു.ഡി.എഫിന് ഭൂരിപക്ഷത്തിൽ കുറവ് വന്നെങ്കിലും ഇടത് സുനാമി ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ നേതൃത്വം പോലും പ്രതീക്ഷിക്കാത്തതാണ് 5870 വോട്ടിൻെറ നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.