വന്യമൃഗത്തോടൊപ്പം മലയോരജനതക്കും സംരക്ഷണം വേണം -രമ്യ ഹരിദാസ് എംപി

വന്യമൃഗത്തോടൊപ്പം മലയോരജനതക്കും സംരക്ഷണം വേണം -രമ്യ ഹരിദാസ് എം.പി കൊല്ലങ്കോട്: വന്യമൃഗ സംരക്ഷണത്തോടൊപ്പം വനത്തോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും സംരക്ഷണം വേണമെന്ന് രമ്യ ഹരിദാസ് എം.പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു. കേരളത്തിലെ മലയോര പ്രദേശങ്ങളിലെ കർഷകർ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം. കാട്ടുപന്നികളെ ക്ഷുദ്ര ജീവികളെ ഉൾക്കൊള്ളുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും വിള നാശത്തിന് അർഹമായ നഷ്ടപരിഹാരം കർഷകർക്ക് പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികളും വ്യവസ്ഥയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും മാരകമായി മുറിവേൽക്കുകയും ചെയ്തവർക്ക് പലപ്പോഴും നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും ആവശ്യമായ ധനസഹായത്തിനുള്ള വ്യവസ്ഥകൂടി നിയമത്തിൽ ഉൾക്കൊള്ളണം. വന്യമൃഗ സംരക്ഷണവും പ്രകൃതി സംരക്ഷണവും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതുപോലെ മലയോര പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൂടി നിയമ നിർമാണ വേളയിൽ പരിഗണിക്കപ്പെടുകയും മലയോരകർഷകരുടെ അടക്കമുള്ള ആളുകളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചു മാത്രമേ ഇത്തരത്തിലുള്ള നിയമനിർമാണങ്ങൾ നടപ്പാക്കാവൂ എന്നും വന്യമൃഗ സംരക്ഷണ നിയമം (1972) ഭേദഗതി ബില്ലിനെക്കുറിച്ച ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതുൾപ്പെടെയുള്ള ഭേദഗതികൾ നിർദേശിച്ചെങ്കിലും ഭേദഗതികൾ വോട്ടിനിട്ട് നിരസിക്കുകയായിരുന്നു. മലയോരകർഷകരുടെയും ജനങ്ങളുടെയും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ പാർലമെന്‍റിന് അകത്തും പുറത്തും തുടരുമെന്നും എം.പി പിന്നീട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.