മുരുക്കുംപറ്റയിലെ അപകട വളവ് നിവർത്തൽ തുടങ്ങി

ഒറ്റപ്പാലം: വാഹനാപകടങ്ങളുടെ സ്ഥിരകേന്ദ്രമായ മുരുക്കുംപറ്റ പാതയുടെ വളവ് നിവർത്താനുള്ള പ്രവൃത്തികൾക്ക് തുടക്കം. നീണ്ട കാത്തിരിപ്പിനൊടുവിൽ​ ഒറ്റപ്പാലം - മണ്ണാർക്കാട് പാതയിൽ മുരുക്കുംപറ്റയിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസ് പരിസരത്തെ കൊടുംവളവാണ് നിവർത്തുന്നത്. ഇറക്കവും വളവുമുള്ള പാത പരിചിതരായ ഡ്രൈവർമാർക്കു പോലും ഭീഷണിയാണ്. എതിരെ വരുന്ന വാഹനങ്ങൾ പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ അരികുചേരാൻ ഇടമില്ലെന്നതും അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു. ജല അതോറിറ്റിയുടെ വിതരണ പൈപ്പിന്‍റെ ഇരുമ്പ് ജോയന്‍റ്​ റോഡിനോട് ചേർന്ന് പുറത്തേക്ക് നിൽക്കുന്നതിനാൽ വാഹനങ്ങൾ അടിക്കടി പഞ്ചറാകുന്നതും സ്ഥിരമാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ 55.5 ലക്ഷം ചെലവിട്ടാണ് പ്രവൃത്തി. പാത വികസനത്തിന്‍റെ ഭാഗമായി വളവിനോട് ചേർന്ന് നിൽക്കുന്ന പാറ പൊട്ടിച്ച് ആവശ്യത്തിന് സ്ഥലം കണ്ടെത്താനുള്ള ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇവിടെ സുരക്ഷഭിത്തി പണിയും. വളവ് പ്രകടമാകുന്ന 40 മീറ്റർ ദൂരത്തോളം എട്ട് മീറ്റർ വീതിയിൽ പാത വികസിപ്പിക്കാനാണ് പദ്ധതി. സ്ഥലമെടുപ്പ് പൂർത്തിയാകുന്നതോടെ ശേഷിക്കുന്ന പാതയിലെ 60 മീറ്റർ ദൂരം കൂടി ടാറിങ് നടത്തും. പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ജല വിതരണ കുഴലുകളും വൈദ്യുതിത്തൂണുകളും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം അടുത്തിടെ സ്ഥാപിച്ച കാമറയും തൽസ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് അപേക്ഷ നൽകിയതായും അധികൃതർ പറഞ്ഞു. pew_otp_ 1 ഒറ്റപ്പാലം -മണ്ണാർക്കാട് പാതയിൽ മുരുക്കുംപറ്റ കയറ്റത്തിലെ അപകട വളവ് നിവർത്തുന്ന ജോലി പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.