പ്രിയം കരാറിനോട്​; സിവിൽ സ്റ്റേഷനിൽ സർക്കാർ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

പാലക്കാട്: സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. സർക്കാർ വാഹനങ്ങളും നിമ‍യലംഘനത്തിന് കണ്ടുകെട്ടിയ സ്വകാര്യ വാഹനങ്ങളുമാണ് നശിക്കുന്നത്. കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ഉപേക്ഷിച്ചവയാണ് സർക്കാർ വാഹനങ്ങളിൽ ഭൂരിഭാഗവും. ലേലം ചെയ്ത് നഷ്ടത്തിന് പരിഹാരം കാണാം എന്നിരിക്കെയാണ് വാഹനങ്ങള്‍ കാടുകയറി നശിക്കുന്നത്. സ്വകാര്യവാഹനങ്ങള്‍ 15ഉം 20ഉം വര്‍ഷത്തോളം ഓടുമ്പോഴാണ് സര്‍ക്കാര്‍ വണ്ടികള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെടുന്നത്. വാഹനം കേടായാല്‍ മറ്റൊരു വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകക്കെടുക്കാറാണ് പതിവ്. ഈ കരാര്‍ രീതി അഴിമതിക്കാണ് കളമൊരുക്കുന്നത്. വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്​ പുറമെ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ആവശ്യങ്ങൾക്കും ഓടുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നത് വാടക വണ്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ശരാശരി മുപ്പതിനായിരത്തോളം രൂപയാണ് ഒരുവണ്ടി കരാറിനെടുക്കുമ്പോള്‍ വാടക. സാമ്പത്തിക പ്രതിസന്ധിമൂലം ചില മേഖലകളിൽ പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍, കരാര്‍സമ്പ്രദായം ചെലവ് കൂട്ടുകയാണ്. എത്ര കുറഞ്ഞ കിലോമീറ്റര്‍ ഓടിയാലും കരാര്‍പ്രകാരമുള്ള തുക എഴുതിവാങ്ങാം. സിവില്‍സ്റ്റേഷന്‍ പരിസരത്ത് മതിയായ പാര്‍ക്കിങ്, ഷെഡ് സൗകര്യമില്ലാത്തതും വാഹനങ്ങള്‍ നശിക്കാന്‍ കാരണമാകുന്നു. മഴയും വെയിലുമേറ്റമാണ് വാഹനങ്ങളേറെയും കിടക്കുന്നത്. നാമമാത്രമായ പാര്‍ക്കിങ്, ഷെഡ് സൗകര്യമാണ് ഇവിടെയുള്ളത്. ആവശ്യാനുസരണം പരിപാലിക്കാത്തതിനാലാണ് വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്നത്. (. P3 PKD JEEP. കേടുപാടുകള്‍ സംഭവിച്ച സര്‍ക്കാര്‍ ജീപ്പ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കാടുകയറിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.