താലൂക്ക് ആശുപത്രിയിൽ അഭിമുഖം ക്രമവിരുദ്ധമെന്നാരോപണം

ഒറ്റപ്പാലം: ഡയാലിസിസ് യൂനിറ്റ് ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്‍റെ ഭാഗമായി നടന്ന അഭിമുഖം ക്രമവിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സമരം. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ, ഡയാലിസിസ് യൂനിറ്റിന്‍റെ ചുമതലയുള്ള ഡോക്ടർ, ബോർഡ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യത്തിലാണ് അഭിമുഖം നടക്കുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ആശുപത്രിയിലെത്തിയത്. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. രാധ, സെക്രട്ടറി ശ്രീലത എന്നിരായിരുന്നു ഇന്‍ററർവ്യൂവിന് നേതൃത്വം വഹിച്ചിരുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും ക്വാറം തികയാതെയും നടത്തുന്ന അഭിമുഖം റദ്ദാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ജില്ല മെഡിക്കൽ ഓഫിസറെയും കലക്ടറെയും ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച നിർദേശത്തെ തുടർന്ന് ഒറ്റപ്പാലം തഹസിൽദാരും പൊലീസും സ്ഥലത്തെത്തി ചർച്ച നടത്തി. രേഖാമൂലം പരാതി ഡി.എം.ഒക്ക് നൽകാൻ സമരക്കാരോട് നിർദേശിച്ചു. തുടർന്ന് സമരം അവസാനിപ്പിച്ചു. സ്വന്തക്കാർക്ക് തസ്‌തിക വീതിച്ചുനൽകാനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. അതേസമയം, ഇൻറർവ്യൂവിന് ഒരാൾ മാത്രമാണ് ഹാജരായതെന്നും രേഖകൾ പൂർണമല്ലാത്തതിന്‍റെ പേരിൽ ഇയാളെ മടക്കി അയച്ചുമെന്നും സൂപ്രണ്ട് പ്രതികരിച്ചു. എം. ഗോപൻ, പി. ജയരാജൻ, സി. സജിത്ത്, ആതിര, അനിത ശിവദാസ്, രൂപ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.