ആനകളെ പറമ്പിക്കുളത്തേക്ക് തുരത്താൻ ശ്രമം തുടങ്ങി

കൊല്ലങ്കോട്: കാട്ടാനകളെ വിരട്ടാൻ 70 അംഗ വനപാലകസംഘം ശ്രമം തുടങ്ങി. തേക്കിൻചിറയിൽനിന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് നെന്മാറ ഡി.എഫ്.ഒ സി.പി. അനീഷ്, കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ്, നെല്ലിയാമ്പതി റേഞ്ച് ഓഫിസർ കെ.എസ്. കൃഷ്ണദാസ്, സെക്ഷൻ ഫോറസ്റ്റർ മണിയൻ എന്നിവരടങ്ങുന്ന 70 അംഗ സംഘം ആനകളെ വിരട്ടാൻ നടപടി ആരംഭിച്ചത്. എട്ട് ആനകൾ അടങ്ങുന്ന കൂട്ടവും നാല് ആനകൾ അടങ്ങുന്ന മറ്റൊരു കൂട്ടവും ഒരു ഒറ്റയാനെയും ലക്ഷ്യമാക്കിയാണ് നിലവിൽ സംഘം പ്രവർത്തിക്കുന്നത്. ഇച്ചിറ, മാത്തൂർ, പലകപ്പാണ്ടി വഴി ചുക്രിയാൽ കടന്ന് കിളിമല വരെയാണ് ആനകളെ എത്തിച്ചിട്ടുള്ളത്. ചുക്രിയാലിൽ ആനകൾ തിരിച്ചുകടക്കാതിരിക്കാൻ വനം ഉദ്യോഗസ്ഥർ തമ്പടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ പ്രവർത്തനം തുടരുമെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പി. ബാലകൃഷ്ണന്‍റെ നേതൃത്വത്തിലെ സ്ഥലവും തെന്മലയിൽ എത്തി. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ആനകളെ വിരട്ടുന്നത്. ആനകൾ തിരിച്ചുവരാതിരിക്കാൻ രാത്രി ടയറുകൾ കത്തിച്ച് വനത്തിൽ കാവലിരുന്നു. വെള്ളിയാഴ്ച വീണ്ടും ഓപറേഷൻ തുടരുമെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് കടത്തിവിടാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. -------------------------------------------- ആനകൾ മലയിറങ്ങുന്നത് കടുവ ഭീതിയിലെന്ന് മുതലമട: പറമ്പിക്കുളത്തെ കടുവയുടെ സാന്നിധ്യമാണ് ആനകൾ കൂടുതലായി മലയിറങ്ങാൻ കാരണമെന്ന് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ. കുട്ടിയാനകളെ പറമ്പിക്കുളത്തിന്‍റെ ചില മേഖലകളിൽ കടുവകൾ നിരന്തരമായി ആക്രമിക്കുന്നതാകാം ആനകൾ കൂട്ടമായി മലയിറങ്ങാൻ കാരണമെന്ന് ഡോ. പി. ബാലകൃഷ്ണൻ പറഞ്ഞു. പറമ്പിക്കുളത്തേതിനെക്കാൾ കുറഞ്ഞ വെള്ളവും വനവും സുരക്ഷിതത്വവുമുള്ള തെന്മല അടിവാരത്ത് കാട്ടാനകളെത്തി പ്രസവിക്കുന്നത് കൂടുതൽ പഠനവിധേയമാക്കുമെന്നും തുടർന്നും പരിശോധനകൾ നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Pew - klgd ആനകൾ കൂട്ടമായി എത്തുന്നത് പഠിക്കാനെത്തിയ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ വനം ഓഫിസർമാരുമായി ചർച്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.