കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ അംഗത്തുംകുണ്ട് അംഗൻവാടിയുടെ ബലക്ഷയമുള്ള കോൺക്രീറ്റ് കെട്ടിടം
വേങ്ങര: എൻജിനീയറുടെ പ്രവർത്തന അനുമതി (ഫിറ്റ്നസ്) ലഭിക്കാത്ത അംഗൻവാടിയുടെ പഴയ കെട്ടിടം ഒരുവർഷമായിട്ടും പൊളിച്ചു മാറ്റാനായില്ല. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ അംഗത്തുംകുണ്ടിൽ പ്രവർത്തിക്കുന്ന എഴുപതാം നമ്പർ അംഗൻവാടിയാണ് സ്വന്തം കെട്ടിടം പ്രവർത്തന യോഗ്യമല്ലാത്തതിനാൽ ഒരു വർഷത്തോളമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നത്.
വേങ്ങര സംയോജിത ശിശു വികസന സേവന (ഐ.സി.ഡി.എസ്) പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ അംഗൻവാടിയിൽ 18 കുഞ്ഞുങ്ങൾ പഠിതാക്കളായി ഉണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ വാടക നൽകാൻ പഞ്ചായത്ത് നൽകുന്ന നാമമാത്രമായ തുക തികയാത്തതിനാൽ രക്ഷിതാക്കളിൽനിന്ന് ഈടാക്കിയും ഇവിടുത്തെ അധ്യാപികയുടെ ശമ്പളത്തിൽനിന്നുമൊക്കെയാണ് വാടകയുടെ ബാക്കി തുക നൽകേണ്ടി വരുന്നത്.
മാത്രമല്ല, വൈദ്യുതി ബില്ല് അടക്കുന്നത് അംഗൻവാടി ഹെൽപറുടെ നാമമാത്ര വേതനത്തിൽനിന്നാണെന്നും അറിയുന്നു. വേങ്ങര ഐ.സി.ഡി.എസിനു കീഴിൽ മിക്കവാറും അംഗൻവാടികൾക്ക് സ്മാർട്ട് കെട്ടിടങ്ങൾ നിർമിക്കുമ്പോഴും അംഗത്തുംകുണ്ടിലെ ഈ സ്ഥാപനത്തിന്റെ കെട്ടിട നിർമാണത്തിന് പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്.
എന്നാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ നാലു തവണ ലേലത്തിനു വെച്ചിട്ടും ലേലം ചെയ്തെടുക്കാൻ ആരും എത്താതിരുന്നതാണ് കാരണമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. പൊളിച്ചുമാറ്റാനായി വീണ്ടും ലേലത്തിൽ വെക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ കെട്ടിടനിർമാണത്തിന് ടെൻഡർ വിളിച്ചിട്ടും കരാറുകാർ ടെൻഡർ എടുക്കാൻ തയാറാകാത്തതും കെട്ടിട നിർമാണം വൈകുന്നതിന് കാരണമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ സാധ്യത കാണുന്നില്ലെന്നു പ്രദേശവാസികൾ പരിഭവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.