ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും സംയുക്തമായി ആനക്കയത്ത് സംഘടിപ്പിച്ച ‘ജനസാക്ഷ്യം’അദാലത്തിൽ പരാതി സ്വീകരിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
മഞ്ചേരി: അദാലത്തില്‍ ലഭിച്ച പരാതികള്‍ വേഗം തീര്‍പ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന ‘ജനസാക്ഷ്യം’അദാലത്ത് ആനക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാങ്കേതികത്വത്തിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുത്. ജില്ല പഞ്ചായത്തും ജില്ല കലക്ടറും മുന്‍കൈയെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാര്‍ഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ അദാലത്തുകള്‍ പ്രശ്‌നപരിഹാരത്തിന് സഹായകമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും നടത്തുന്ന ജനസാക്ഷ്യം അദാലത് ജില്ലയില്‍ ഒരു മാറ്റത്തിന്റെ തുടക്കമാണെന്നും ജില്ലയുടെ മറ്റു ഡിവിഷനുകളിലും അദാലത് നടത്തുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു.
കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ എ.ഡി.എം, സബ് കലക്ടര്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍, വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികള്‍ പരിശോധിച്ചത്. 387 പരാതികള്‍ ലഭിച്ചു. പരാതികള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.