പൂക്കോട്ടുംപാടം: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യാസഹോദരനു നേരെ തോക്കുപയോഗിച്ച് വധശ്രമം നടത്തിയ കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാല ക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു സംഭവം. കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു ജയചന്ദ്രൻ. പുലർച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തിയ ഇയാൾ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഈ ആവശ്യം നിരസിച്ചതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് ഭാര്യാസഹോദരനുനേരെ വെടിയുതിർത്തു.
തലനാരിഴക്കാണ് വെടിയുണ്ടയിൽനിന്ന് ഭാര്യാസഹോദരൻ രക്ഷപ്പെട്ടത്. തോക്കുചൂണ്ടിയ ഉടൻതന്നെ കൈകൊണ്ട് തട്ടിമാറ്റിയതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനും നിയമനടപടിക ൾക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേശ് കുമാർ, എ.എസ്.ഐ സുബ്രഹ്മണ്യൻ, സി.പി.ഒ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.