കോട്ടക്കൽ: സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന പ്രതി എം.ഡി.എം.എയും കഞ്ചാവുമായി കാടാമ്പുഴയിൽ പിടിയിൽ. മേൽമുറി ഉരുളിയൻകുന്ന് പുത്തൻപീടിയൻ വീട്ടിൽ ജാബിറിനെയാണ് (ഇച്ചു-33) ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മൂന്നു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 20 ഗ്രാം കഞ്ചാവും കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 160 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെത്തി.
കഞ്ചാവ് വിൽപന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന 2500 രൂപയും പൊലീസ് പിടിച്ചെടുത്തു. കാടാമ്പുഴ സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള ഇയാൾ വളാഞ്ചേരി ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നാലോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു സംഭവം.
കാറിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ജാബിർ ലഹരി വിൽപന നടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. ഇയാൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടവും വിതരണം നടത്തിയവരെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ടിനൊപ്പം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഓഫിസർമാരായ രാജീവ്, അരുൺ, സനൽ, എ.എസ്.ഐ ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.