മലപ്പുറം: ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കം പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ വി.ആർ. വിനോദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16 നിയമസഭ മണ്ഡലങ്ങളിലായി 33,93,884 വോട്ടർമാരാണ് ജില്ലയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 16,96,709 പേർ പുരുഷന്മാരും 16,97,132 പേർ സ്ത്രീകളും 43 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ടു സ്ഥാനാർഥികൾ വീതമാണ് മത്സരരംഗത്തുള്ളത്.
23 ഓക്സിലറി ബൂത്തുകളടക്കം ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ആകെ 80 മാതൃക പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാർ മാത്രമുള്ള 80 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. റിസർവ് ഉദ്യോഗസ്ഥരടക്കം ആകെ 13,430 പേരെരെയാണ് ബൂത്തുകളിൽ നിയോഗിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനായി 288 സെക്ടർ ഓഫിസർമാരെയും പ്രശ്നബാധിത ബൂത്തുകളുടെ പ്രവർത്തനം നിരീക്ഷിക്കാനായി 62 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളിൽ വോട്ടർമാർക്ക് ചൂടിൽനിന്നും രക്ഷ നേടാൻ സംവിധാനമൊരുക്കും. കുടിവെള്ളവും ലഭ്യമാക്കും. എല്ലാവരും സമ്മതിദാനം വിനിയോഗിക്കണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ, എ.ഡി.എം കെ. മണികണ്ഠൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ബിന്ദു, അസി. കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
റിസർവ് ഉൾപ്പെടെ 3324 വോട്ടുയന്ത്രങ്ങളാണ് സജ്ജീകരിച്ചത്. തകരാറുണ്ടായാൽ ഉടനടി മാറ്റി പുതിയത് എത്തിക്കും. ജില്ലയിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കും.
അതത് പോളിങ് ബൂത്തുകളിലെ പ്രശ്നങ്ങളും പരാതികളും അറിയിക്കാനും അടിയന്തര പ്രശ്നപരിഹാരത്തിന് ഇടപെടാനുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൺട്രോൾ റൂം സജ്ജീകരിക്കും. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തിൽ ജില്ലതല കൺട്രോൾ റൂമിൽ അറിയിക്കും. വോട്ടെടുപ്പിലെ അപാകതകൾ, വോട്ടുയന്ത്രങ്ങളുടെ തകരാറുകൾ, ക്രമസമാധാനപ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം. ഇത്തരം കാര്യങ്ങളിൽ പരാതികൾ ലഭിക്കുന്നപക്ഷം സെക്ടറൽ ഓഫിസർമാർ, ക്യുക് റെസ്പോൺസ് ടീം എന്നിവരെ അറിയിച്ച് പ്രശ്നപരിഹാരത്തിന് നടപടിയെടുക്കും.
വോട്ടുയന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച രാവിലെ എട്ടു മുതൽ 14 വിതരണ കേന്ദ്രങ്ങളിലായി നടക്കും. ഇവ കൈപ്പറ്റാനായി എത്തുന്ന ഉദ്യോഗസ്ഥർക്കായി കുടിവെള്ളം, ലഘുഭക്ഷണ ശാല, ഹെൽപ് ഡെസ്ക്, അടിയന്തര ചികിത്സാസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലായി പോളിങ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാവേളയിൽ പൊലീസും റൂട്ട് ഓഫിസറും അനുഗമിക്കും. വിതരണകേന്ദ്രത്തിൽ വിപുലമായ സുരക്ഷാസന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളിൽതന്നെയാണ് സാമഗ്രികൾ തിരിച്ചേൽപിക്കേണ്ടത്.
ജില്ലയിൽ മൂന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം മണ്ഡലത്തിൽ മലപ്പുറം ഗവ. കോളജും പൊന്നാനി മണ്ഡലത്തിൽ തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജും വയനാട് മണ്ഡലത്തിൽ (നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭ മണ്ഡലങ്ങൾക്ക്) ചുങ്കത്തറ മാർത്തോമ കോളജുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് അറിയിക്കാൻ തയാറാക്കിയ സി-വിജിൽ ആപ് വഴി ജില്ലയിൽ 8321 പരാതികളാണ് ലഭിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതു മുതൽ ഏപ്രിൽ 23 വരെയുള്ള കണക്കാണിത്. ഇതിൽ 8079 പരാതികൾ തീർപ്പാക്കി. 234 പരാതികൾ ശരിയല്ലെന്നു കണ്ട് ഒഴിവാക്കി.
ആന്റി ഡിഫേഴ്സ്മെന്റ് സ്ക്വാഡുകൾ ജില്ലയിൽ ഇതുവരെ നീക്കിയത് പൊതുസ്ഥലത്ത് സ്ഥാപിച്ച 7839 പ്രചാരണ സാമഗ്രികൾ. അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ച 45 പ്രചാരണ സാമഗ്രികളും നീക്കംചെയ്തു. ആകെ 3,21,170 രൂപയുടെ വസ്തുക്കളാണിത്. ഈ തുക അതത് സ്ഥാനാർഥികളുടെ ചെലവുകണക്കിൽ ഉൾപ്പെടുത്തും.
വിവിധ സ്ക്വാഡുകളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ജില്ലയിൽനിന്നു പിടിച്ചെടുത്തത് 18.42 കോടി രൂപയുടെ വസ്തുക്കൾ. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനകളിൽ 1.53 കോടി രൂപ പണമായും 12.82 ലക്ഷം രൂപ വിലവരുന്ന 1313.4 ലിറ്റർ മദ്യവും, 4.43 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 23.05 കിലോഗ്രാം മയക്കുമരുന്നും 83.34 ലക്ഷം രൂപ വിലവരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തു. ഇതോടൊപ്പം 11.49 കോടി രൂപയുടെ 15.73 കിലോ സ്വർണവും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.