പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നര വർഷമായി മുടങ്ങിക്കിടന്ന ആധുനിക ഇൻഡോർ മാർക്കറ്റ് നിർമാണം പുതിയ വായ്പയെടുത്ത് പുനഃരാരംഭിച്ചു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഭൂമി ഈടുവെച്ചാണ് കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാഷ്യൽ കോർപറേഷനിൽനിന്ന് (കെ.യു.ആർ.ഡി.എഫ്.സി) 30 കോടി രൂപ വായ്പ ലഭ്യമായത്. ഇതിൽ 20 കോടി രൂപ ലഭിച്ചു. പുറമെ ഈ വർഷം കേന്ദ്ര പദ്ധതിയിലുൾപ്പെടുത്തി 11.42 കോടിയും അനുവദിച്ചിട്ടുണ്ട്. 38.5 കോടി എസ്റ്റിമേറ്റിട്ട് 2019 ഫെബ്രുവരിയിലാണ് ഇൻഡോർ മാർക്കറ്റിന്റെ ശിലാസ്ഥാപനം നടന്നത്. മുറികൾ മുൻകൂർ ലേലം നടത്തി പണം സ്വരൂപിക്കുകയും ചെയ്തു. 20 കോടിയോളം രൂപ ഇത്തരത്തിൽ പിരിച്ചെടുത്തെങ്കിലും പണി പാതി വഴിയിലിട്ടതോടെ വൻ തുക നൽകി ലേലത്തിൽ മുറികൾ ഏറ്റെടുത്തവർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഏറെ കാത്തിരിപ്പിനുശേഷമാണ് നഗരസഭ കെട്ടിട നിർമാണം പുനഃരാരംഭിക്കുന്നത്. കോഴിക്കോട് ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് 2018ൽ നിർമാണം തുടങ്ങിയത്. അഞ്ചുവർഷം കഴിയുമ്പോൾ സ്വാഭാവികമായും എസ്റ്റിമേറ്റ് മാറ്റം വരുത്തി തുക കൂട്ടേണ്ടി വരും. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്കുശേഷം ഔദ്യോഗികമായി തീരുമാനിക്കും. നിക്ഷേപ സമാഹരണം എന്ന പേരിലായിരുന്നു മുൻകൂർ ലേലം നടത്തിയിരുന്നത്. ഇതിൽ പണം മുടക്കിയവർക്ക് നൽകിയിരുന്ന ഉറപ്പ് ഒറ്റ വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും പുതിയ സംരംഭങ്ങൾ ആരംഭിക്കാനാവുമെന്നുമായിരുന്നു. കെട്ടിടനിർമാണം പൂർത്തിയാകാൻ കാത്തിരിക്കുകയാണ് പണം മുടക്കിയവർ. ഇവർ രൂപവത്കരിച്ച സംഘടന കഴിഞ്ഞ മൂന്നു വർഷമായി നഗരസഭയോടും സർക്കാറിനോടും ഇക്കാര്യം ഉന്നയിക്കുകയാണ്.
ഏറെ സാങ്കേതിക പ്രതിസന്ധികൾ തരണം ചെയ്താണ് നിർമാണം പുനരാരംഭിക്കുന്നത്. മുൻ നഗരസഭ ഭരണസമിതി വായ്പയും നിക്ഷേപകരിൽനിന്ന് സമാഹരിച്ച തുകയും ഉപയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ നേരിട്ട സാമ്പത്തിക പ്രയാസം മൂലമാണ് പദ്ധതി പൂർത്തീകരിക്കാൻ കഴിയാതിരുന്നത്. നഗരസഭക്ക് സ്പെഷൽ അസിസ്റ്റൻസ് ആയി ലഭിച്ച 11.42 കോടിയും പുതുതായി ലഭിച്ച വായ്പയും ചേർത്ത് നിർമാണം പൂർത്തിയാക്കാനാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഇൻഡോർ മാർക്കറ്റിലെ പൂർത്തിയായ ഭാഗങ്ങളിൽ കച്ചവടം നടക്കുന്നുണ്ട്. നിർമാണ സ്ഥലം നഗരസഭ ചെയർമാൻ പി. ഷാജി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.