അഞ്ച് ദിവസം അജ്ഞാത കേന്ദ്രത്തിൽ; ആശുപത്രിയിലെത്തിക്കുമ്പോൾ ജലീൽ മൃതപ്രായൻ

പെരിന്തൽമണ്ണ: ജിദ്ദയിൽ നിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അഗളി സ്വദേശി വാക്കേത്തൊടി അബ്ദുൽ ജലീൽ അഞ്ച് ദിവസം അജ്ഞാതകേന്ദ്രത്തിൽ ചിലരുടെ തടവിലായിരുന്നെന്ന് സൂചന. ഇദ്ദേഹത്തിന്‍റെ ഭാര്യ മുബഷിറയും ഇക്കാര്യം പറയുന്നു. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ രണ്ട് വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്. മേയ് 15ന് രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. വിമാനമിറങ്ങിയ ശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ചറിയിച്ചിരുന്നു. ഭാര്യയോടും മാതാവിനോടും പെരിന്തൽമണ്ണയിൽ എത്തിയാൽ മതിയെന്നും കൂട്ടുകാരനോടൊപ്പം അവിടെ എത്തിക്കൊള്ളാമെന്നുമാണ് അറിയിച്ചത്. 15ന് വൈകീട്ടോടെ പെരിന്തൽമണ്ണയിലെത്തി. സ്വീകരിക്കാൻ അഗളിയിൽ നിന്ന് പുറപ്പെട്ട കുടുംബം മണ്ണാർക്കാട്ടെത്തിയതോടെ ജലീൽ വിളിച്ച് മടങ്ങാൻ പറഞ്ഞു. കുറച്ച് വൈകി വീട്ടിലെത്തുമെന്നാണ് അറിയിച്ചത്. 16ന് പുലർച്ചെ വരെയും എത്താതായതോടെ വീട്ടുകാർ പൊലീസിൽ അറിയിച്ചു. ജലീൽ ബന്ധപ്പെട്ടപ്പോൾ പൊലീസിൽ പരാതി നൽകിയ കാര്യം പറഞ്ഞു. എന്തിനാണ് പരാതി നൽകിയതെന്നും പിൻവലിക്കണമെന്നും ജലീൽ ഭാര്യയെ അറിയിച്ചു.

17ന് വീട്ടിലെത്താമെന്നും പറഞ്ഞു. പരാതി പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും സുരക്ഷയോർത്ത് പിൻവലിച്ചില്ല. വിളിക്കുമ്പോൾ രണ്ടോ മൂന്നോ സെക്കൻറാണ് സംസാരിച്ചിരുന്നത്. നാളെ വരുമെന്ന് ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നു. തങ്ങൾ ചോദിക്കുന്നതിന് ഉത്തരം നൽകാറില്ലെന്നാണ് ഭാര്യ പറയുന്നത്.

ഫോൺ പെട്ടെന്ന് കട്ട് ചെയ്യുന്നു. ഒരു തവണ എവിടെയാണെന്ന് ജലീലിനോട് ചോദിച്ചു. അപ്പോൾ അടുത്തിരിക്കുന്നയാൾ എവിടെയാണെന്ന് അറിയില്ലെന്ന് പറയാൻ ജലീലിനോട് നിർദേശിക്കുന്നതും കേട്ടു. ഉപദ്രവിക്കുന്ന കാര്യമൊന്നും പറഞ്ഞില്ല. അടുത്തിരിക്കുന്നയാൾ ഒരു തവണ ഫോൺ വാങ്ങി കുഴപ്പമൊന്നും ഇല്ലെന്നും അടുത്ത ദിവസം രാവിലെ എത്തുമെന്നും പറഞ്ഞു. ദിവസവും ഇങ്ങനെ പറയുന്നതല്ലാതെ വന്നില്ല. ഒടുവിൽ ഭർത്താവിന്‍റെ ചേതനയറ്റ ശരീരമാണ് മുബഷിറക്ക് കാണാനായത്.

Tags:    
News Summary - Five days in an unknown center; Jaleel died on arrival at the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.