മൂസക്ക ഖബർ കുഴിക്കുന്നതിനിടെ
മസ്കത്ത്: ഒമാനിലെ പ്രധാന ഖബർസ്ഥാനായ ആമീറാത്ത് ഖബർസ്ഥാനിൽ ജോലിചെയ്തിരുന്ന ഏക മലയാളിയും നാടണയുന്നു. ആമീറാത്തിൽ 29 കൊല്ലമായി ഖബർ ഒരുക്കിയിരുന്ന മലപ്പുറം തിരൂർ കൂട്ടായി സ്വദേശി എടപ്പയിൽ മൂസക്കയാണ് പ്രവാസം മതിയാക്കി അടുത്ത മാസം നാട്ടിലേക്ക് തിരിക്കുന്നത്.
നേരത്തെ അഞ്ച് മലയാളികൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറ് വർഷമായി മൂസക്ക മാത്രമാണ് മലയാളിയായിട്ടുള്ളത്.ഇദ്ദേഹം കൂടി പോവുന്നതോടെ മലയാളി സാന്നിധ്യമാണ് ഇല്ലാതാവുന്നത്.കഴിഞ്ഞ 29 വർഷത്തിനുള്ളിൽ 11000 മയ്യിത്തുകൾ ആമിറാത്തിൽ മറവു ചെയ്തിരുന്നു. ഇതിൽ 5000ൽ അധികം ഖബറുകൾ താൻ കുഴിച്ചതാണെന്ന് മൂസക്ക പറഞ്ഞു.
ഇതിൽ ഏറ്റവും പ്രയാസം കോവിഡ്ക്കാലത്തായിരുന്നുവെന്ന് ഹംസക്ക ഓർക്കുന്നു.ഈ സമയത്താണ് ഏറ്റവും കൂടുതൽ മയ്യിത്തുകൾ വന്നിരുന്നത്.ചില ദിവസങ്ങളിൽ 15 മയ്യിത്തുകൾ എങ്കിലും ഖബറടക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ സമയത്ത് വിശ്രമം തീരെ ഉണ്ടായിരുന്നില്ല.കോവിഡിന്റെ ആദ്യകാലങ്ങളിൽ ഏറെ രണ്ട് മീറ്റർ അധികം ആയത്തിലാണ് ഖബർ കഴിച്ചിരുന്നത്.എന്നാൽ പിന്നീടത് മാറുകയായിരുന്നു.ഖബർ കുഴിക്കുന്നതോടൊപ്പം മറമാടലും തങ്ങളുടെ ജോലിയിൽ പെട്ടതിനാൽ രാവും പകലും ഒരുപോലെ പണിയെടുക്കേണ്ടി വന്നിരുന്നു. അക്കാലത്ത് ഖബർ മൂടലും ഷവൽ കൊണ്ട് തന്നെ ചെയ്യണമായിരുന്നു. എന്നാൽ, ഇപ്പോൾ ചെറിയ മണ്ണുമാന്തിയുള്ള ഉള്ളത് ഏറെ സൗകര്യമാണ്.
30 വർഷം മുമ്പ് മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് ഒമാനിൽ എത്തിയത്. ആദ്യത്തെ ഒരു വർഷം ശുചീകരണ തൊഴിലാളിയായിരുന്നു. പിന്നീട് ഖബർസ്ഥാനിലേക്ക് ആളെ വേണമെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് പോവുകയായിരുന്നു.തുടക്ക കാലത്ത് ജോലി ഏറെ പ്രയാസകരമായിരുന്നു. അക്കാലത്ത് മണ്ണ് പാറപോലെ ഉറച്ചതായിരുന്നതിനാൽ കംപ്രഷർ ഉപയോഗിച്ചാണ് ഖബർ കുഴിച്ചിരുന്നത്. ജോലിക്കാരും കുറവായിരുന്നു.അതിനാൽ എല്ലാ ദിവസവും ജോലി ചെയ്യണമായിരുന്നു.എന്നാൽ ഇപ്പോൾ കൂടുതൽ പേർ വന്നതിനാൽ അവധികൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലങ്ങളിൽ മാസത്തിൽ ശരാശരി 30 മയ്യിത്തുകൾ മറമാടിയിരുന്നു. എന്നാൽ ഇപ്പോൾ മാസത്തിൽ 60 മയ്യിത്തുകളായി ഉയർന്നിട്ടുണ്ട്.
ഒരു സമയം ആമീറാത്തിൽ 50 ഖബറുകൾ എങ്കെിലും തയാറുണ്ടാവും. ഒരു ഖബർ കുഴിക്കാൻ മുന്ന് ദിവസം വേണ്ടി വരുമെന്ന് മൂസക്ക പറഞ്ഞു. ആദ്യ ദിവസം മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ഒന്നാം ഖബർ ഉണ്ടാക്കുകയും നനച്ചിടുകയും ചെയ്യും. രണ്ടാം ദിവസം പകുതി ഖബർ കുഴിക്കും. മൂന്നാം ദിവസമാണ് ഖബർ പൂർത്തിയാക്കുന്നതെന്ന് മൂസക്ക പറഞ്ഞു.ആദ്യകാലത്ത് ഏറെ ഉറപ്പുള്ള പാറ നിറഞ്ഞ മണ്ണായിരുന്നതിൽ ഏറെ പ്രയാസമായിരുന്നു.
എന്നാൽ ഇപ്പോൾ കടുപ്പം കുറഞ്ഞ നല്ല മണ്ണാണെന്ന് അദ്ദേഹം പറഞ്ഞു. ജോലി വിട്ട് പോവാൻ പ്രയാസമുണ്ടെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാലാണ് നാട്ടിലേക്ക് തിരിക്കുന്നതെന്ന് മൂസക്ക പറഞ്ഞു. കാലിന് നല്ല വേദനയുണ്ട്. പല പ്രാവശ്യം ഡോക്ടറെ കണ്ടെങ്കിലും രോഗം മാറണമെങ്കിൽ ജോലി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കംപ്രഷർ അടിക്കുമ്പോൾ ഒരു കാലിൽ ശക്തി കൊടുക്കുന്നതും നിരവധി പ്രാവശ്യം ഖബറിൽ ഇറങ്ങുകയും കയറുകയും ചെയ്യേണ്ടി വരുന്നതുമാണ് വേദനക്ക് പ്രധാന കാരണം.ഈ ജോലി ചെയ്യുന്നതിൽ വീട്ടുകാർക്കും സന്തോഷമാണുള്ളതെന്നും ദുബൈയിലുള്ള മകൾ ഇവിടെ വന്ന് ഖബർ സ്ഥാനോടനുബന്ധിച്ചുള്ള റൂമിൽ താമസിച്ചതായും അദ്ദേഹം പറഞ്ഞു. ഭാര്യ സാജിദ, മക്കൾ: ഫാത്തിമത്ത് ഷിഫാന, ബദ്രിയ്യ, ഹാജറ അസ്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.