മഞ്ചേരി: ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാളെ കാണാതായി. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു.
കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഇൽത്താസിനെയാണ് (35) കാണാതായത്. എടവണ്ണ സ്വദേശി വളാപറമ്പിൽ അബ്ദുൽ ജഷീലാണ് (27) രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാൻ കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ നടുവിൽനിന്ന് ഇൽത്താസ് ഒഴുക്കിൽപെടുകയായിരുന്നു. ഇൽത്താസിനെ രക്ഷപ്പെടുത്താൻ ജഷീൽ ശ്രമിച്ചെങ്കിലും വെള്ളത്തിൽ താഴ്ന്നു. നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രണ്ടാൾ പൊക്കം വെള്ളവും നല്ല ഒഴുക്കുമുള്ള സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. മുങ്ങൽ വിദഗ്ധരും ട്രോമകെയർ, സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം യൂനിറ്റിലെ അഗ്നിരക്ഷാസേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവർത്തനം നടത്തി. കരുവമ്പ്രത്തെ വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. ഈ വീട്ടിൽനിന്ന് മുള്ളമ്പാറയിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നതിന് സാധനങ്ങൾ കൊണ്ടുപോയിരുന്നു. തുടർന്നാണ് കുളിക്കാൻ കടവിലേക്ക് പോയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
എട്ടരയോടെ തിരച്ചിലിനിടെ കാലിൽ തടഞ്ഞതായി നാട്ടുകാർ അറിയിച്ചതോടെ മുങ്ങൽ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇൽത്താസിനെ അടുത്തിടെയാണ് പരിചയപ്പെട്ടതെന്ന് ജഷീൽ പറയുന്നു. രാത്രി ഒമ്പതോടെ തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.