മാറഞ്ചേരി: വിദ്യാർഥി ബാഹുല്യത്താലും സ്ഥലപരിമിതി മൂലവും ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വികസന കുതിപ്പിന് കളമൊരുങ്ങുന്നു. സ്കൂളിനോട് ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം ഏറ്റെടുത്ത് അവിടെ അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ തുടക്കം കുറിച്ചിരിക്കുകയാണ്. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് സ്കൂൾ വികസനത്തിന് ഒരുകോടി രൂപ അനുവദിക്കുമെന്ന് കഴിഞ്ഞദിവസം ചേർന്ന സ്കൂൾ വികസന സമിതി യോഗത്തിൽ എം.എൽ.എ പ്രഖ്യാപിച്ചു.
സ്ഥലമേറ്റെടുക്കുന്നതിന് മലപ്പുറം ജില്ല പഞ്ചായത്തും പ്രത്യേക വിഹിതം അനുവദിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അടുത്തദിവസം സ്കൂൾ സന്ദർശിക്കും. ജില്ല പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെംബർ എ.കെ. സുബൈറും പ്രത്യേക ഫണ്ട് മാറ്റിവെക്കുമെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. സ്കൂളിലെ പരിമിതി സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രമുഖ പ്രവാസി വ്യവസായിയും കെ.എം. ട്രേഡിങ് എം.ഡിയുമായ കെ.എം. മുഹമ്മദ് ഹാജി 10 സെൻറ് സ്ഥലം വാങ്ങുന്നതിലേക്ക് 29 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 2019ൽ സ്ഥലം എം.എൽ.എയും നിയമസഭ സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ കോവിഡ് പ്രതിസന്ധി മൂലം മന്ദഗതി പ്രാപിക്കുകയായിരുന്നു.
പദ്ധതിയിലേക്ക് അന്നുതന്നെ സഫാരി ഗ്രൂപ് എം.ഡി മാടപ്പാട്ട് അബു 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പദ്ധതിക്കാവശ്യമായ ബാക്കി തുക രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ സമാഹരിക്കുന്നതിനാണ് സ്കൂൾ വികസന സമിതി തീരുമാനം.
ഇതുസംബന്ധമായി കഴിഞ്ഞദിവസം ചേർന്ന വികസന സമിതി യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു, ജില്ല പഞ്ചായത്ത് അംഗം എ.കെ. സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് അംഗം നൂറുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം ടി. മാധവൻ, വികസന സമിതി ചെയർമാൻ വി. ഇസ്മയിൽ മാസ്റ്റർ, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, സ്കൂൾ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.