കൊണ്ടോട്ടി: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ സ്വര്‍ണം കടത്തിയെന്ന് സംശയിച്ച് തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി-അരീക്കോട് റോഡില്‍ കാളോത്ത് വെച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് മുക്കം പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നയച്ച കാറിൽ യാത്രയായി. പിന്തുടര്‍ന്ന സ്വര്‍ണക്കടത്ത് ഏജൻറുമാരുടെ സംഘം കൊണ്ടോട്ടി കാളോത്ത് വെച്ച് വാഹനം തടഞ്ഞ് അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് കാറുകളിലാണ് സംഘം എത്തിയത്. മർദനത്തില്‍ സാരമായി പരിക്കേറ്റ റിയാസ് ക്വാറൻറീനായി റിസോര്‍ട്ടിലേക്ക് പോവാതെ വീട്ടിലെത്തി. കാര്‍ ഡ്രൈവറുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട യുവാവ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ സമീപിച്ച കള്ളക്കടത്ത് സംഘം 30,000 രൂപക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ ഒളിപ്പിക്കാന്‍ മൂന്ന് ഗുളിക രൂപത്തിൽ സ്വർണം നൽകുകയും ചെയ്തു. എന്നാൽ, നിയമപ്രകാരം നികുതിയടച്ച ബിൽ ഇല്ലെന്ന് മനസ്സിലായപ്പോൾ റിയാസ് വിസമ്മതിച്ചു. പിന്നീട് ഇത് സുഹൃത്ത് മുഖേന സംഘത്തിന് തിരിച്ചുനൽകാൻ ഏൽപിച്ചാണ് നാട്ടിലേക്ക് വന്നത്.
എന്നാൽ, റിയാസ് തങ്ങളുടെ സ്വര്‍ണം നല്‍കാതെ മുങ്ങുകയാണെന്ന ധാരണയിലാണ് തട്ടിക്കൊണ്ടുപോയത്. സാരമായി പരിക്കേറ്റ യുവാവിനെ വെള്ളിയാഴ്ച കൊണ്ടോട്ടി എസ്.ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.