മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം ബാക്കി നിൽക്കെ പ്രചാരണ പരിപാടികൾ ടോപ്പ് ഗിയറിലേക്ക് തട്ടി സ്ഥാനാർഥികളും മുന്നണികളും. ഒന്നര മാസം നീണ്ട പ്രചാരണത്തിനാണ് ഈയാഴ്ച തിരശ്ശീല വീഴുക. ഇതിന് മുന്നോടിയായി വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികൾ.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് തലങ്ങളിൽ സ്ക്വാഡുകൾ തിരിഞ്ഞ് വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം അന്തിമഘട്ടത്തിലാണ്. സ്ഥാനാർഥികളും പ്രധാന കേന്ദ്രങ്ങളിലെത്തി ഊർജം പകരുകയാണ്. ആത്മവിശ്വാസത്തോടെയാണ് മുന്നണികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.
റീൽസുകളും ഷോർട്ട് സ്റ്റോറികളുമായി നവ മാധ്യമങ്ങളിലും പ്രചാരണം പൊടി പൂരമായി തുടരുകയാണ്. മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളിലെല്ലാം കനത്ത ചൂടിനെ വകവെക്കാതെയാണ് മുന്നണികൾ മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാന നേതാക്കളും മുന്നണികളുടെ സ്ഥാനാർഥികൾക്കായി വോട്ട് തേടി എത്തിയിരുന്നു. വരുന്ന ദിവസങ്ങളിലും നേതാക്കളുടെ സാന്നിധ്യം ജില്ലയിലുണ്ടാകും.
യു.ഡി.എഫിനായി വയനാട് മണ്ഡലത്തിൽ തിങ്കളാഴ്ച കോൺഗ്രസ് കേന്ദ്ര പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ് പ്രചാരണത്തിനെത്തും. രാഹുൽ ഗാന്ധി ചൊവ്വാഴ്ച കിഴിശ്ശേരിയിലും എടപ്പാളിലും പ്രചാരണത്തിനിറങ്ങും.
ഇടതുമുന്നണിയും കാമ്പയിൻ ശക്തമാക്കാനാണ് തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയനടക്കം ജില്ലയിൽ പ്രചരണത്തിനെത്തിയിരുന്നു.
അവസാന ദിവസങ്ങളിൽ വോട്ടോട്ടം കൊഴുപ്പിക്കാൻ കേന്ദ്ര, സംസ്ഥാന നേതാക്കളില്ലെങ്കിലും ശക്തി കൂട്ടാനാണ് ഇടതു തീരുമാനം. എൻ.ഡി.എ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.കെ. സിങാണ് അവസാനമായി ജില്ലയിൽ എത്തിയത്. മലപ്പുറം ലോക്സഭയിലെ എടവണ്ണപ്പാറയിലും പൊന്നാനി ലോക്സഭയിലെ പരപ്പനങ്ങാടിയിലും അദ്ദേഹം വോട്ടഭ്യർഥിച്ച് എത്തി.
ബി.ജെ.പി ദേശീയ വക്താവ് പ്രകാശ് ജാവദേക്കർ, എ.പി. അബ്ദുല്ലക്കുട്ടി, കുമ്മനം രാജശേഖരൻ തുടങ്ങിയവരും പ്രചാരണത്തിനെത്തിയിരുന്നു. ഇനി പ്രധാന കേന്ദ്ര നേതാക്കൾ വരുന്നില്ലെങ്കിലും പ്രചാരണം കടുപ്പിക്കുമെന്ന് എൻ.ഡി.എ അറിയിച്ചു. നേട്ടങ്ങൾ ഉയർത്തിയും എതിരാളികളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും ഇനിയുള്ള ദിവസങ്ങളിൽ അവസാന വോട്ടും പെട്ടിയിലാക്കാൻ രാപ്പകലില്ലാതെ പരിശ്രമത്തിലാണ് മുന്നണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.