മലപ്പുറം: കത്തുന്ന വേനലിലെ പൊള്ളുന്ന വെയിലിനെയും അതിജയിച്ച് മലപ്പുറം മണ്ഡലത്തിലെ പോളിങ്. ചൂടും തിരക്കും ഏറെ പ്രയാസം സൃഷ്ടിച്ചെങ്കിലും വോട്ടർമാരുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ ഒന്നുമല്ലാതായി. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ തന്നെ ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താൻ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഏഴിന് മുമ്പ് തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. നട്ടുച്ച നേരത്തെ കൊടുംചൂടിൽ നിന്ന് രക്ഷ നേടാനും വെള്ളിയാഴ്ചയിലെ ജുമുഅയിൽ പങ്കെടുക്കാനുമുള്ളതുകൊണ്ട് തന്നെ രാവിലെ ബൂത്തുകളിൽ തിരൊക്കൊഴിഞ്ഞ് കണ്ടില്ല. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ ചില പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് യന്ത്രത്തിന് തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും ഏറെ വൈകാതെ തന്നെ പരിഹാരം കാണാൻ കഴിഞ്ഞു. തകരാറ് റിപ്പോർട്ട് ചെയ്ത ബൂത്തുകളിൽ അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ പോളിങ് തടസ്സപ്പെട്ടു. രാവിലെ വലിയ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ പുരുഷൻമാരുടെ പോളിങ് കുറഞ്ഞെങ്കിലും സ്ത്രീകളുടേത് തുടർന്നുകൊണ്ടിരുന്നു. കടുത്ത വെയിലിൽനിന്ന് രക്ഷ നേടാൻ പല വോട്ടർമാരും വെള്ളക്കുപ്പികളുമായാണ് ബൂത്തിലെത്തിയത്.
മണ്ഡലത്തിലെ പലയിടത്തും പോളിങിന്റെ മെല്ലെപ്പോക്കിൽ വോട്ടർമാർ പ്രതിഷേധിച്ചു. മൂന്നോടെ ബൂത്തുകളിൽ തിരക്ക് കൂടി വന്നു. പലയിടത്തും വോട്ട് ചെയ്യാനുള്ള വരി സ്കൂളുകളുടെ ഗേറ്റ് കടന്ന് പുറത്തേക്ക് നീണ്ടു. വൈകുന്നേരത്തോടെ പ്രായമുള്ളവരെ കൂടി വോട്ട് ചെയ്യാൻ കൊണ്ട് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. പലയിടത്തും പൊലീസെത്തി ക്രമസമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു. ആറിന് വോട്ടിങ് അവസാനിച്ചെങ്കിലും വരിയിലെത്തി ടോക്കൺ എടുത്തവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നൽകി. രാത്രി ഏറെ വൈകിയും പോളിങ് തുടർന്നു.
മങ്കട മണ്ഡലത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽ പുത്തനങ്ങാടി ജി.എൽ.പി സ്കൂളിൽ 147ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടം 250 ഓളം പേർ വോട്ടു ചെയ്യാൻ ബാക്കി. ഉച്ചക്ക് രണ്ടിന് ബൂത്തിലെത്തി ആറുമണി വരെ വരി നിന്നിട്ടും വോട്ടു ചെയ്യാൻ കഴിയാത്തവരുമുണ്ടായിരുന്നു. വോട്ടിങ് നടപടികൾ ഏറെ ഇഴഞ്ഞു നീങ്ങിയതാണ് പ്രശ്നം. 1403 വോട്ടാണ് ഈ ബൂത്തിൽ. രാത്രി 7.56 നാണ് അവസാന വോട്ടർ വോട്ട് ചെയ്തത്. 1031 പേർ ആകെ വോട്ട് ചെയ്തു. തിരിച്ചറിയൽ രേഖകളും വോട്ടർ പട്ടികയിലെ വിവരങ്ങളും പലവട്ടം ഒത്തു നോക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ രീതി.
സമയപ്രശ്നം പോളിങ് ഏജന്റുമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രിസൈഡിങ് ഓഫിസർ അടക്കമുള്ളവരോട് പറയുന്നുണ്ടായിരുന്നു. ആറായായപ്പോൾ 150 ന് അടുത്ത് സ്ത്രീകളാണ് വരിയിൽ. ഇവരിൽ മൂന്നു മണിക്കൂറോളമായി വരിയിൽ നിൽക്കുന്നവരുണ്ട്. വോട്ടെടുപ്പ് രാത്രിയിലേക്ക് നീളുമെന്ന് ഉറപ്പായപ്പോൾ ആറോടെ പുറത്തേക്ക് വയർ വലിച്ച് താൽക്കാലിക വെളിച്ച സംവിധാനമൊരുക്കി. അത് അപര്യാപ്തമായിരുന്നു. വലിയ പരാതികളാണ് സ്ത്രീകൾ ഉയർത്തിയത്. വയോധികർ വരെ നിന്ന് വലഞ്ഞു.
പലരും അവസാനമെത്തിയത് വരി നിൽക്കാതെ വോട്ടു ചെയ്ത് മടങ്ങാമെന്ന നിലയിലാണ്. അതിനിടെ ഏറെ നേരം വരി നിന്ന് പുറത്തിറങ്ങി ആറ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തിയ ചിലർക്ക് വോട്ടെടുപ്പ് സമയം കഴിഞ്ഞെന്ന് പറഞ്ഞതോടെ സ്കൂൾ വളപ്പിൽ കയറാനുമായില്ല. അതേ സമയം കന്നി വോട്ടു ചെയ്യാനെത്തിയ ആൺകുട്ടികളും പെൺകുട്ടികളും വരിയിലുണ്ടായിരുന്നു. എത്ര നേരം നിന്നിട്ടാണെങ്കിലും വോട്ട് ചെയ്തേ മടങ്ങൂ എന്ന് നിശ്ചയിച്ചവരായിരുന്നു അവർ. 70നടുത്ത് പ്രായമുള്ളവർ പറയുന്നത് ഒരു വോട്ട് ചെയ്യാൻ ഇത്ര നേരം കാത്തു നിൽക്കേണ്ടി വന്ന അനുഭവമില്ലെന്നാണ്. ആറിനുശേഷം വരിയിൽ നിൽക്കുന്നവരല്ലാത്തവർക്ക് പോളിങ് ഓഫിസർമാർ ടോക്കൺ വിതരണം ചെയ്തു. വാർഡ് അംഗം അൻവറിന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സഹായത്തോടെയാണ് വെളിച്ച സൗകര്യം ഒരുക്കിയത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പേ ആരംഭിച്ച വരി ഇവിടെ നിലച്ചിട്ടില്ല. 200 ന് അടുത്ത് പേർ ആദ്യ മണിക്കൂറിലും രണ്ടു വരികളിലായി ഉണ്ടായിരുന്നു.
പഞ്ചായത്തിലെ എടയാറ്റൂർ ഡി.എൻ.എം എ.യു.പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി 8.45ന്. യന്ത്രത്തിന്റെ മെല്ലെപ്പോക്കാണ് കാരണമെന്നു പറയുന്നു. വൈകീട്ട് ആറിന് 300ഓളം പേർ വോട്ടുചെയ്യാൻ സ്കൂൾ കോമ്പൗണ്ടിൽ കാത്തിരിപ്പായിരുന്നു. 1,534 വോട്ടർമാരുള്ള ബൂത്തിൽ 1,146 പേരാണ് വോട്ടുചെയ്യാനെത്തിയത്. ചെമ്മാണിയോട് പി.ടി.എം യു.പി സ്കൂളിലെ 13ാം നമ്പർ ബൂത്തിലും രണ്ടര മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തീർന്നത്. കിഴക്കുംപാടം ജി.എൽ.പി സ്കൂളിലെ 10ാം നമ്പർ ബൂത്തിലും വോട്ടെടുപ്പ് വൈകി. ഒന്നേകാൽ മണിക്കൂർ വൈകിയാണ് തീർന്നത്.
പഞ്ചായത്തിലെ രണ്ടുബൂത്തുകളിൽ യന്ത്രം പണിമുടക്കിയതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. ചെമ്മാണിയോട് ജി.എൽ.പി സ്കൂളിലെ 14ാം നമ്പർ ബൂത്തിലും ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽ.പി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിലുമാണ് യന്ത്രം തകരാറിലായത്. ചെമ്മാണിയോട് ഒരു മണിക്കൂറോളവും ചോലക്കുളത്ത് അരമണിക്കൂറും വൈകി. യന്ത്രത്തകരാർ പരിഹരിച്ച ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. അതേസമയം, എടപ്പറ്റ പഞ്ചയത്തിലെ ഏപ്പിക്കാട് എ.എം.എൽ.പി സ്കൂളിലെ 1,63, 164 ബൂത്തുകളിൽ യന്ത്രത്തിന്റെ മെല്ലെപ്പോക്ക് വരി നീളാനിടയായി. പിന്നീട് പ്രശ്നം പരിഹരിച്ചു.
പഞ്ചായത്തിലെ കാര്യമാട് ബൂത്തിൽ വോട്ടിങ് അവസാനിച്ചത് ഏറെ വൈകി. കാര്യമാട് നൂറുൽ ഇസ്ലാം മദ്രസയിൽ 149 ാം ബൂത്തിൽ രാത്രി 8.30ന് ശേഷമാണ് പോളിങ് സമാപിച്ചത്. 1518 വോട്ടർമാരാണ് ബൂത്തിനു കീഴിലുള്ളത്. രാവിലെ മുതൽ വളരെ പതിയെയാണ് ഇവിടെ വോട്ടിങ് നടന്നിരുന്നത്. ഏറെ വൈകിയും വരിനിന്നാണ് സ്ത്രീകൾ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തിയത്.
കീഴാറ്റൂർ: നെന്മിനിയിൽ വോട്ടിങ് അവസാനിച്ചത് ഒന്നര മണിക്കൂർ വൈകി. 136 നമ്പർ ബൂത്തിലാണ് വോട്ടിങ് സമയം കഴിഞ്ഞിട്ടും 200ലേറെ പേർ വരിയിൽ ഉണ്ടായിരുന്നത്. രാത്രി 7.30ഓടെയാണ് പോളിങ് അവസാനിച്ചത്. യന്ത്രത്തകരാർ കാരണം രാവിലെ 30 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്.
രാവിലെ ആറിന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മിക്ക ബൂത്തുകളിലും നീണ്ട വരികൾ പ്രത്യക്ഷപ്പെട്ടിരുന്നു. വടക്കൻ പാലൂർ, കുരുവമ്പലം, തെക്കൻ പാലൂർ, വെങ്ങാട്, എന്നിവിടങ്ങളിൽ വോട്ടർമാർക്ക് ടോക്കൺ നൽകിയ ശേഷം ഏഴ് വരെയും വളപുരം, ചെമ്മലശ്ശേരി, എന്നിവിടങ്ങളിൽ ആറര വരെയും പോളിങ് തുടർന്നു. കൊളത്തൂർ നാഷണൽ ഹൈസ്കൂൾ 157 നമ്പർ ബൂത്തിലും കൊളത്തൂർ ചന്തപ്പടി സ്കൂളിലും എട്ടിന് ശേഷവും പോളിങ് നടക്കുകയുണ്ടായി. മിക്കയിടങ്ങളിലും കനത്ത ചൂടിലും പോളിങ് മന്ദഗതിയിലായിരുന്നു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണെന്നും വോട്ടിങ് യന്ത്രതകരാറാണെന്നും ആരോപണമുണ്ട്. കൊളത്തൂർ നാഷനൽ ഹൈസ്കൂളിലെ 157 നമ്പർ ബൂത്തിൽ രാവിലെ മുതൽ നീണ്ട ക്യൂവായിരുന്നു.
പെരിന്തൽമണ്ണ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ബൂത്തുകളിൽ രാവിലെ കണ്ട തിരക്കിനേക്കാൾ വൈകീട്ടത്തെ മെല്ലെപ്പോക്ക് വോട്ടെടുപ്പ് രാത്രിയിലേക്ക് നീണ്ടു. വൈകീട്ട് ആറിന് വോട്ടെടുപ്പ് സമയം കഴിയുമ്പോഴും മങ്കട മണ്ഡലത്തിൽ അങ്ങാടിപ്പുറം പൂപ്പലം വലമ്പൂർ എ.എൽ.പി സ്കൂളിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും വലിയ വരിയായിരുന്നു. ഇതിൽ ചിലർ തിരക്ക് കണ്ട് മടങ്ങി. വൈകീട്ട് ആറിന് വരിയിൽ 45 സ്ത്രീകളും 20 ഓളം പുരുഷൻമാരും വോട്ടു ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. ആറോടെ സ്കൂൾ ഗേറ്റ് അടച്ച് അകത്തുള്ളവർക്ക് മാത്രം വോട്ടു ചെയ്യാൻ അസവരം നൽകി. ആലിപ്പറമ്പ് പഞ്ചായത്തിൽ പള്ളിക്കുന്ന് ബൂത്തിൽ ആറിനു ശേഷവും വോട്ടെടുപ്പ് നീണ്ടതോടെ നൂറു ടോക്കൺ നൽകി.
ആലിപ്പറമ്പ് പഞ്ചായത്തിൽ തൂതയിൽ 128, 129 ബൂത്തുകളിൽ 7.15 വരെ വോട്ടെടുപ്പ് നീണ്ടു. അമ്മിനിക്കാട് പി.ടി.എം യു.പി സ്കൂളിലും വോട്ടെടുപ്പ് രാത്രിയിലേക്ക് നീണ്ടു. ഇവിടെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ 8.30 ആയി. അമ്മിനിക്കാട് യു.പി സ്കൂളിൽ ബൂത്തിൽ 180 പേർക്കാണ് ടോക്കൺ നൽകിയത്. താഴേക്കോട് കാപ്പുമുഖം എൽ.പി സ്കൂൾ ബൂത്തിൽ വോട്ടെടുപ്പ് സമയം കഴിഞ്ഞപ്പോൾ 250 ൽ പരം പേർ വോട്ട് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. ഒൻപത് മണിയോടെയാണ് ഇവിടെ അവസാനിച്ചത്. പെരിന്തൽമണ്ണ പാതാക്കര എ.യു.പി സ്കൂളിൽ ബൂത്ത് 64 ൽ രാത്രി 7.35നാണു വോട്ടെടുപ്പ് കഴിഞ്ഞത്. 140 പേർ ഇവിടെ ആറിനു ശേഷമാണു വോട്ട് ചെയ്തത്. വോട്ടെടുപ്പ് വൈകിയ ചില ബൂത്തുകളിൽ പ്രിസൈഡിങ് ഓഫിസർമാർ മേൽനോട്ടം മാത്രം നിർവഹിച്ചു മാറിയിരുന്നതായാണ് പരാതി. പേര് വിളിച്ചു തിരിച്ചറിയൽ രേഖ പരിശോധന നടത്തലാണ് മുഖ്യ ഘടകം. ഇതിന് ആവശ്യത്തിലേറെ സമയമെടുത്തതായും ഇത്തരം ബൂത്തുകളിലെ പോളിങ് ഏജന്റുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.