കോട്ടക്കൽ: കോവിഡ് പ്രവർത്തനങ്ങൾ താളംതെറ്റിയതോടെ കോട്ടക്കലിൽ സ്ഥിതി ആശങ്കാജനകമാകുന്നു. ആർ.ആർ.ആർ.ടി പ്രവർത്തകരുടെ പട്ടികയിൽ അനധികൃതമായി നിരവധി പേരെ തിരുകിക്കയറ്റിയതാണ് പുതിയ സംഭവങ്ങൾക്ക് തുടക്കമായത്. വാട്സ് ആപ് ഗ്രൂപ്പിൽ സംഭവം ചോദ്യം ചെയ്തതോടെ ചെയർപേഴ്സൻ ഗ്രൂപ്പിൽനിന്ന് പിൻവാങ്ങി. ഇതോടെ യഥാർഥ ആർ.ആർ.ടി പ്രവർത്തകർ ആരെന്ന് കൂടി നോക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഇഷ്ടക്കാർക്കും ആവശ്യക്കാർക്കും കണ്ണടച്ച് കാർഡുകൾ നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നിലവിലെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയത്. മുൻസിപ്പൽ തല പ്രവർത്തകർ എന്ന പേരിലും കാർഡുകൾ നൽകിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. നേരത്തെയെടുത്ത തീരുമാനപ്രകാരമാണ് 256 പ്രവർത്തകർക്ക് പുറമെ 21 പേർക്കു കൂടി കാർഡ് നൽകിയതെന്നാണ് പറയുന്നത്. എന്നാൽ, ഇത് കൈൈപറ്റിയവർ നിരവധിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനയിലുള്ളവരാണ് പുതിയ പട്ടികയിലുള്ളവർ. ഇതോടെ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, ജനപ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ്, ആർ.ആർ.ടി പ്രവർത്തകർ എന്നിവരടങ്ങിയ വാട്സ് ആപ് ഗ്രൂപ്പിൽ വിഷയം ചോദ്യം ചെയ്തു. സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചതോടെ മറുപടി പറയാതെ ചെയർപേഴ്സൻ ഗ്രൂപ്പിൽനിന്ന് ഒഴിഞ്ഞുപോയി. വ്യക്തമായ മറുപടി ലഭ്യമാകാതായതോടെ കോവിഡ് കേസുകൾക്ക് മാത്രമായി രൂപവത്കരിച്ച ഗ്രൂപ് മറ്റു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഇതിന് പിന്നാലെ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കാർഡ് നൽകിയതിൽ സുതാര്യത വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് പൊലീസ് എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെനന്ന് ഉറപ്പു നൽകുകയായിരുന്നു. ലീഗ് നേതൃത്യം നൽകുന്ന ഭരണസമിതിക്കെതിരെ യൂത്ത് ലീഗ് മാർഗനിർദ്ദേശങ്ങളുമായി രംഗത്ത് വന്നതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.