കാളികാവ്: പറമ്പിലെ കാട് വെട്ടിത്തെളിച്ചപ്പോൾ പുറത്തുവന്ന എണ്ണയാട്ട് മില്ലിന് പറയാനുണ്ട് പൊന്നമ്മയെന്ന വയോധികയുടെ പോരാട്ടവീര്യത്തിന്റെ കഥ. അരിമണൽ പാറക്കടവ് റോഡരികിലെ പൊന്നമ്മയുടെ പേരിലുള്ള സ്ഥലത്താണ് പ്രവർത്തനം നിലച്ച എണ്ണയാട്ട് മില്ലിന്റെ അവശിഷ്ടങ്ങൾ പ്രദേശവാസികൾ കാട് വെട്ടിത്തെളിച്ചപ്പോൾ പ്രത്യക്ഷപ്പെട്ടത്. 1989ൽ ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ തുടങ്ങിയ എണ്ണയാട്ട് മില്ല് യഥാസമയം ബാങ്ക് വായ്പ അനുവദിക്കാത്തതിനാൽ മുടങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രവര്‍ത്തന മൂലധനം തരാന്‍ ബാങ്ക് വിസമ്മതിച്ചപ്പോള്‍ പലരില്‍നിന്നും പണം കടംവാങ്ങി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചു. ബാക്കി തുകക്കായി ഇവര്‍ കാത്തിരുന്നുവെങ്കിലും ബാങ്ക് പ്രവര്‍ത്തന മൂലധനം അനുവദിച്ചില്ല. അതോടെ അന്നത്തെ വ്യവസായ മന്ത്രി കെ.ആര്. ഗൗരിയമ്മക്ക് പരാതി നല്കി.
എങ്കിലും സര്‍ക്കാര്‍ ഇടപെടലുകളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വ്യവസായ സംരംഭം മുന്നോട്ടുകൊണ്ടുപോവാന്‍ നടപടി ആവശ്യപ്പെട്ട് പൊന്നമ്മക്ക് കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഇതിനിടെ പൊന്നമ്മ അഞ്ച് ലക്ഷത്തോളം രൂപയുടെ ബാധ്യത വരുത്തിയെന്ന് പറഞ്ഞ് വായ്പ നല്കിയ ബാങ്ക് രംഗത്തുവന്നു.
അതേസമയം, കറന്റ് അക്കൗണ്ട് വഴി 87,360 രൂപ മാത്രമാണ് ലഭിച്ചതെന്ന് ബാങ്ക് പാസ്ബുക്ക് ഹാജരാക്കി പൊന്നമ്മയും വാദിച്ചു. എന്നാല്‍, ഓപണ്‍ കാഷ് ക്രെഡിറ്റ് അക്കൗണ്ടിലൂടെ പൊന്നമ്മ കൈപ്പറ്റിയതടക്കം 5,21,191 രൂപയും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ കേസ് ഫയല്‍ ചെയ്തു. നിയമപോരാട്ടം പൊന്നമ്മ നേരിട്ട് ഏറ്റെടുത്തു. 30 വര്‍ഷത്തിലേറെ ഹൈകോടതിയില്‍ ബാങ്കിന്റെ വക്കീലിനെ നേരിട്ടത് പൊന്നമ്മ തന്നെയായിരുന്നു.
എന്നാൽ, പല കാരണങ്ങളാൽ അവർക്ക് കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിനിടയിൽ ഓയില്‍ മില്ലിന്റെ ഷെഡ് നിലംപൊത്തി. ഇപ്പോൾ അവിടെ കാടുമൂടിക്കിടക്കുകയാണ്. കുറുക്കനും കാട്ടുപന്നികളുമാണ് അവിടത്തെ താമസക്കാര്‍. ഓയില്‍ മില്ലിന്റെ യന്ത്രം മിക്കതും തുരുമ്പ് തിന്നു. പക്ഷേ, തുരുമ്പെടുക്കാതെയുണ്ട് പൊന്നമ്മയുടെ പോരാട്ടവീര്യത്തിന്റെ കഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.