കാളികാവ്: മലയോരപാത നിർമാണത്തിൽ കാളികാവ് ജങ്ഷൻ റോഡ് നവീകരണത്തെ തുടർന്നുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നാട്ടുകാരും യാത്രക്കാരും. ഗതാഗതക്കുരുക്കുമൂലം രാവിലേയും വൈകീട്ടും ഗതാഗതം നിയന്ത്രിക്കുന്നത് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമാണ്. കാളികാവ് ജങ്ഷൻ ബസ് സ്റ്റാൻഡിലെത്തുന്ന സ്ഥിരം ബസ്സുകൾക്ക് പുറമെ സ്കൂൾ ബസുകളും ചരക്കുവാഹനങ്ങളും ഓട്ടോ ടാക്സികളും എല്ലാം സ്റ്റാൻഡിലൂടെ കയറി ഇറങ്ങണം.
കാൽനടയാത്രക്കാരും സ്റ്റാൻഡിനുള്ളിലൂടെ തന്നെ വേണം സഞ്ചരിക്കാൻ. ഇതിന് പുറമെ നിലമ്പൂർ റോഡിലെ ഓട്ടോ-ടാക്സി സ്റ്റാൻഡും സ്റ്റാൻഡിനകത്താണ്. കാളികാവ് ജങ്ഷനിലെത്തുന്നവരുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്റ്റാൻഡിനുള്ളിലാണ്. നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും നിലമ്പൂർ ഭാഗത്ത് നിന്നുള്ളവരും സ്റ്റാൻഡിലൂടെ തന്നെ കയറി ഇറങ്ങണം. ഗതാഗതം തിരിച്ച് വിടുന്നതിനോ മറ്റോ ഒരു പോംവഴിയും ഇല്ല. ഇതാണ് കുരുക്കിനിടയാക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമാണുള്ളത്.
ഇദ്ദേഹത്തെ കൊണ്ടുമാത്രം വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ സ്റ്റാൻഡിലെ ടാക്സി ഡ്രൈവർമാരും ബസ് ജീവനക്കാരും നാട്ടുകാരും വ്യാപാരികളുമെല്ലാം ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും പൊലീസ് ഇല്ലാത്തത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പുറമെ തിരക്കുള്ള സമയങ്ങളിൽ സ്റ്റാൻഡിനുള്ളിൽ അപകടങ്ങളും പതിവാണ്. അതേസമയം, രാവിലെ സ്റ്റാൻഡിനുള്ളിൽ വാഹന പരിശോധനക്കെത്തിയ പൊലീസിനെതിരെ വ്യാപാരികൾ രംഗത്ത് വന്നു. കാളികാവ് ജങ്ഷനിൽ കടകളിലേക്ക് വരുന്നവരെ തടയുന്ന പൊലീസ് നടപടി വ്യാപാര മേഖലക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.