മലപ്പുറം: ഒന്നാം എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര ഡ്രൈവിങ് പരിശീലന കേന്ദ്രം ഇനിയും ട്രാക്കിലായില്ല. വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർക്കായി 2020 ഫെബ്രുവരിയിലാണ് പരിശീലന കേന്ദ്രം പ്രഖ്യാപിച്ചത്. ജില്ലയിൽ കാരാത്തോട് ഇൻകെലിൽ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. യു.എ.ഇയുടെ സാമ്പത്തിക സഹായത്തോടെ കേന്ദ്രം തുടങ്ങാനായിരുന്നു തീരുമാനം. ഇതിനായി സർക്കാർ ഫണ്ടനുവദിച്ചെങ്കിലും മറ്റ് നടപടി എങ്ങുമെത്തിയില്ല.
മോട്ടോർ വാഹന വകുപ്പിന് കീഴിൽ 30 ഏക്കറിൽ കേന്ദ്രം ആരംഭിക്കാനായിരുന്നു ലക്ഷ്യം. ഇതിന് ഭൂമി വിട്ടുതരണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വ്യവസായ വകുപ്പിന് കത്തയച്ചിരുന്നു. 30 വർഷത്തേക്ക് പാട്ടത്തിനായിരുന്നു ഭൂമി ആവശ്യപ്പെട്ടത്. ഇൻകെലിൽ ഇഫ്ലു കാമ്പസ് ആരംഭിക്കാൻ കണ്ടെത്തിയ ഭൂമിയായിരുന്നു ഡ്രൈവിങ് പരിശീലന കേന്ദ്രത്തിനും പരിഗണിച്ചത്. പാട്ടത്തുക ഒഴിവാക്കി ഭൂമി കൈമാറ്റം ചെയ്യണമെന്നും മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തുടർനടപടികളൊന്നുമുണ്ടായില്ല. ഇതോടെയാണ് ജില്ലക്ക് ലഭിക്കേണ്ടിയിരുന്ന സുപ്രധാന പദ്ധതി സ്തംഭനാവസ്ഥയിലായത്.
നൂതന ഇലക്ട്രോണിക്സ് ക്ലാസ് മുറികൾ, തിയറി പരിശീലന ക്ലാസ് മുറികൾ, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്, വാഹന യാർഡ്, ഗ്യാരേജ് പാർക്കിങ്, പാരലൽ പാർക്കിങ്, യു.എ.ഇ മോഡൽ യു ടേൺ റൗണ്ട് എബൗട്ട്, സിക്സ് ട്രാക്ക് ലൈൻ, സിഗ്നൽ ലൈറ്റ്, സിമുലേറ്റർ പരിശീലനം, ലെഫ്റ്റ് ഹാൻഡ് ഡ്രൈവിന് അനുയോജ്യമായ വാഹനങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക.
വിദേശത്തേക്ക് ജോലിതേടി പോകുന്നവർക്ക് നൈപുണ്യ വികസനം നൽകുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. വിദേശത്ത് ജോലി തേടി പോകുന്നവർക്കും മറ്റുള്ളവർക്കും അതിന് മുന്നോടിയായി വിദേശരാജ്യങ്ങളിലെ ഡ്രൈവിങ് എളുപ്പകരമാക്കുക എന്നതായിരുന്നു ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.