നിലമ്പൂർ ജില്ല ആശുപത്രിയിൽ പൂർത്തീകരിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു
നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ മാതൃ-ശിശു കേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒമ്പത് കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധ ഭാഗമായി നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
പുതിയ എസ്റ്റിമേറ്റ് തയാറാക്കിയാണ് പ്രവൃത്തി പുനരാരംഭിക്കുക. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പഴയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കാനാവാത്തതിനാലാണ് ഒമ്പത് കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചത്. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിഭാഗം ഈ അധ്യയനം തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി 2.3 കോടി ചെലവഴിച്ചാണ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മൂന്ന് നെഗറ്റിവ് പ്രഷര്‍ വാര്‍ഡുകള്‍ സജ്ജമാക്കിയത്. മൂന്ന് വാര്‍ഡുകളിലായി ആകെ 37 കിടക്കകളാണ് ഒരുക്കിയത്.ജനസംഖ‍്യ, ഭൂമിശാസ്ത്രപരമായ പ്രത‍്യേകത, ഗോത്രസഹോദരങ്ങളുടെ അധിവാസം എന്നിവ കണക്കാക്കി നിലമ്പൂർ ജില്ല ആശുപത്രിക്ക് കൂടുതൽ പരിഗണന നൽകും.
ആശുപത്രി വികസനത്തിന് സമീപത്തെ സ്കൂൾ ഭൂമി ഏറ്റെടുക്കണമെന്ന നഗരസഭയുടെ പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ്. സ്പെഷൽ ഡോക്ടർമാരുടെ വിടവ് നികത്തുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വകുപ്പു മേധാവികളുടെ യോഗം വിളിക്കും. നിലമ്പൂരിൽ കാർഡിയോളജി വിഭാഗം തുടങ്ങുന്നത് യോഗത്തിൽ ചർച്ച ചെയ്യും.
ആശുപത്രി പ്രശ്നങ്ങളിൽ പരാതി എത്തുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ പരിഹാരം കാണണമെന്നാണ് സർക്കാർ നിർദേശം. ഡോക്ടർമാർ കൃത‍്യസമയത്ത് ഒ.പിയിലെത്തണം. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശാ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
സംസ്ഥാനത്തെ ആശുപത്രികൾ രോഗി സൗഹൃദമായിരിക്കുകയാണ്. വീട്ടിലിരുന്ന് ടോക്കൺ എടുക്കാവുന്ന സൗകര‍്യം സംസ്ഥാനത്ത് 421 ആശുപത്രികളിൽ നിലവിൽ വന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ ആശുപത്രികളിലും ഈ സൗകര‍്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മട്ടുമ്മല്‍ സലീം, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം, നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ല മെഡിക്കല്‍ ഓഫിസ് ഇനി ഇ-ഓഫിസ്
മലപ്പുറം: ജില്ല മെഡിക്കല്‍ ഓഫിസിലെ ഫയല്‍ നടപടി ക്രമങ്ങള്‍ പൂർണമായും ഓണ്‍ലൈനിലാക്കുന്ന ഇ-ഓഫിസ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥാപനങ്ങളുമുള്ള ജില്ലയില്‍ ആരോഗ്യ വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ ഭരണനിര്‍വഹണം സുഗമമാകുമെന്ന് മന്ത്രി പറഞ്ഞു.
'ഹൃദ്യം' പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തിയ ജില്ല മലപ്പുറമാണ്. 1,032 ശസ്ത്രക്രിയകളാണ് ഈ പദ്ധതി വഴി നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ വാക്‌സാപ്പ് ലോഞ്ചിങ്, എന്‍.ഡി.സി പോപ്പുലേഷന്‍ ബേസ്ഡ് സര്‍വേ ജില്ലതല ലോഞ്ചിങ് എന്നിവയും മന്ത്രി നിര്‍വഹിച്ചു.
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റിവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും കോഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും പെരുമണ്ണ-ക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി തുടങ്ങിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.ഓഫിസുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.