പെരിന്തൽമണ്ണ: ജില്ല പ്രസവവാർഡിലെ 30 കിടക്കകളും നാലു ഗൈനക്കോളജി ഡോക്ടർമാരെയും ഏതാനും നഴ്സുമാരെയും വെച്ച് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മാതൃശിശു ആശുപത്രി സ്വതന്ത്ര മാതൃശിശു ആശുപത്രിയാവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. പത്തുവർഷം മുമ്പ് പണിത ബ്ലോക്കിലേക്ക് ജില്ല ആശുപത്രി പ്രസവ വാർഡ് മാറ്റിയാണ് ഇത്രയും കാലം മാതൃശിശു ബ്ലോക്കാക്കി മുന്നോട്ടുപോയത്. എൻ.എച്ച്.എം പദ്ധതിയിൽ 2.44 കോടി ഉപയോഗിച്ച് ഇതിന് മുകളിൽ 2021ൽ ഒരു നിലകൂടി പണിതിട്ടുണ്ട്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകളും പ്രസവ ശേഷമുള്ളവർക്കുള്ള വാർഡുമാണ്. താഴെ സർജിക്കൽ വാർഡ്, 30 പേർക്കുള്ള തിയറ്റർ കോംപ്ലക്സ്, ശിശുരോഗ വിഭാഗം എന്നിവയും ഉൾപ്പെടും. ആൻറി നാറ്റല്‍ വാര്‍ഡ്, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, പീഡിയാട്രിക് സ്പെഷല്‍ വാര്‍ഡ് എന്നീ നാലു വാര്‍ഡുകൾക്കുള്ള കെട്ടിടമാണ് ഇത്. ഇവ പ്രവർത്തിക്കാൻ ഇനിയും ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വേണം.
പ്രസവത്തിന് ഉയര്‍ന്ന മാതൃ പരിചരണത്തിന് ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെൻറ് പ്രോഗ്രം ഇനിഷേറ്റീവ് (ലക്ഷ്യ) പദ്ധതി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടപ്പാക്കിയത് ജില്ല ആശുപത്രിയിൽ പൂർത്തിയായിട്ടില്ല. ഇതിന് ജില്ല ആരോഗ്യ വകുപ്പ് വേണ്ട പരിഗണന നൽകിയിട്ടില്ല. മഞ്ചേരിയിൽ നിർമിച്ച മാതൃശിശു ആശുപത്രി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് 2013ൽ മെഡിക്കൽ കോളജ് അക്കാദമിക്കൽ ബ്ലോക്കാക്കി. ജനസംഖ്യയിലും ജനന നിരക്കിലും സംസ്ഥാനത്ത് മുൻപന്തിയിലുള്ള ജില്ലയിൽ മാതൃശിശു ആശുപത്രി സ്ഥാപിക്കാൻ 30 വർഷം മുമ്പ് തുടങ്ങിയ ശ്രമമാണിപ്പോഴും തുടരുന്നത്. പൊന്നാനിയിൽ ചെറിയ തോതിൽ ആരംഭിച്ച കേന്ദ്രം താലൂക്ക് തലത്തിൽ ഒതുങ്ങുന്നതാണ്. പെരിന്തൽമണ്ണയിൽ കേന്ദ്ര സർക്കാർ നൽകിയ എൻ.എച്ച്.എം ഫണ്ടുള്ളത് കൊണ്ട് കെട്ടിടമുണ്ടായി. തസ്തിക അനുവദിച്ച് സ്വതന്ത്ര കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ മനസ്സുവെക്കണം. ഗൈനക്കോളജി, അനസ്തേഷ്യ ഡോക്ടർമാരുടെയും നഴ്സിങ് ജീവനക്കാരുടെയും അധിക തസ്തികയും സ്വന്തമായി അഡ്മിനിസ്ട്രേഷൻ വിഭാഗവും വേണം. പെരിന്തൽമണ്ണയിലെ ജനപ്രതിനിധികളോ ജില്ല പഞ്ചായത്തോ വേണ്ടവിധം ഇപ്പോഴും ഇടപെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.