തിരൂർ: അപകടാവസ്ഥയിലായ കൂട്ടായി-മംഗലം പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സിയുടെ പൊന്നാനി-പരപ്പനങ്ങാടി തീരദേശ സർവിസുകളും താളംതെറ്റി. ഇരുഭാഗത്തേക്കുമായി ദിനേന ആറ് സർവിസുകളാണ് കൂട്ടായി പാലത്തിലൂടെ കെ.എസ്.ആർ.ടി.സി നടത്തിയിരുന്നത്.
പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ബസ്സുകൾ പറവണ്ണ അരിക്കാഞ്ചിറയിൽനിന്ന് തിരിഞ്ഞ് പരിയാപുരം-മങ്ങാട്ടിരി വഴിയാണ് മംഗലത്തെത്തുന്നത്. ഇതോടെ വാക്കാട്, കൂട്ടായി ഭാഗങ്ങളിൽനിന്ന് മംഗലം, ചമ്രവട്ടം, പൊന്നാനി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയായി. പരപ്പനങ്ങാടി, താനൂർ ഭാഗങ്ങളിൽനിന്നുള്ള കൂട്ടായി, വാക്കാട് യാത്രക്കാരും അരിക്കാഞ്ചിറയിൽനിന്ന് ബസ്സുകൾ മാറി കയറേണ്ടിവരും.
എന്നാൽ പരപ്പനങ്ങാടിയിൽനിന്ന് ഉച്ചക്ക് 2:50ന് പുറപ്പെടുന്ന സർവിസ് കൂട്ടായി വരെ പോയ ശേഷം ആറ് കിലോമീറ്ററോളം തിരികെ വന്ന് വീണ്ടും അരിക്കാഞ്ചിറയിൽ എത്തിയാണ് മംഗലത്തേക്ക് പോകുന്നത്. ഈ സർവിസിൽ പരപ്പനങ്ങാടി, താനൂർ ഭാഗത്തുനിന്നും ഏറ്റവും കൂടുതൽ യാത്രക്കാർ കൂട്ടായി ഭാഗത്തേക്ക് ആയതിനാലാണ് ഇങ്ങനെ പോകുന്നത്. ഇത് മിക്ക യാത്രക്കാർക്കും അനുഗ്രഹമാണെങ്കിലും പരപ്പനങ്ങാടി, താനൂർ, ഉണ്ണിയാൽ ഭാഗങ്ങളിൽനിന്ന് നേരിട്ട് മംഗലം, ചമ്രവട്ടം, പൊന്നാനി ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പ്രയാസമാണ്. കൂടാതെ ബസ്സിന് സമയവും തികയാതെ വരുന്നു. ബസുകളുടെ വരുമാനത്തെയും ബാധിച്ചതിനാൽ യാത്രക്കാർക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ ഗുണകരമാകുന്ന രീതിയിൽ റൂട്ട് നവീകരിക്കാൻ ആലോചിക്കുകയാണ് കെ.എസ്.ആർ.ടി.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.