മലപ്പുറം: മഴക്കാലം എത്തിയതോടെ ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരവധി പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. പ്രളയശേഷമാണ് ജലാശയങ്ങൾ കൂടുതലായി മലിനമായത്. കുഴൽക്കിണറുകളിലെ വെള്ളമടക്കം ജലസ്രോതസ്സുകൾ മലിനമാണെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. വഴിക്കടവ്, ചുങ്കത്തറ, കാളികാവ്, കരുവാരകുണ്ട് തുടങ്ങിയ മലയോര മേഖലകളിലാണ് ജലജന്യരോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. തീരദേശ മേഖലകളിൽ കടൽജലം കിണറുകളിൽ കലർന്നുള്ള രോഗസാധ്യതയും ഏറെയാണ്. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം -എ, ഇ, ടൈഫോയ്ഡ് എന്നിവയാണ് മലിനജലത്തിൽ കൂടി പടരുന്ന രോഗങ്ങൾ.
കരുതണം കോളറയെ
വിബ്രിയോ കോളറ എന്ന ഇനം ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കരോഗം. കഠിനമായതും വയറുവേദനയില്ലാത്തതുമായ വെള്ളം പോലുള്ള വയറിളക്കമാണ് പ്രധാന ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുണ്ടായിരിക്കും. ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ആശുപത്രി ചികിത്സയിലൂടെയും പാനീയ ചികിത്സയിലൂടെയും സുഖപ്പെടുത്താം.
ടൈഫോയ്ഡിനെ പ്രതിരോധിക്കാം
സാൽമണല്ലെ ടൈഫി വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ വഴിയുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. രോഗികളുടെയോ രോഗവാഹകരുടെയോ മലമൂത്രവിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ആഹാര സാധനങ്ങളിൽക്കൂടിയും കുടിവെള്ളത്തിലൂടെയും ശരീരത്തിലെത്തിയാണ് രോഗമുണ്ടാക്കുന്നത്. കൂടിവരുന്ന പനി, ശരീര വേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. ആന്റിബയോട്ടിക് മരുന്നുകൾ വഴി ചികിത്സിച്ച് മാറ്റാം.
കണ്ടെത്തി മാറ്റാം മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി-യും സി-യും പകരുന്നത് രക്തത്തിൽ കൂടിയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയോ ആണ്. ഇത് കണ്ടുപിടിക്കാനുള്ള ലബോറട്ടറി ടെസ്റ്റുകളും ചികിത്സയും മെഡിക്കൽ കോളജ്, ജില്ല ജനറൽ ആശുപത്രികൾ ഉൾപ്പെടെ 27 ചികിത്സാ കേന്ദ്രങ്ങളിലുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി-ക്കും, സി-ക്കുമുള്ള ചികിത്സ സൗജന്യമാണ്.
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. കനാൽ, കുളങ്ങൾ, വെള്ളക്കെട്ട്, വയലിൽ പണിയെടുക്കുന്നവർ, ഓട, തോടുകൾ, തൊഴുത്ത് തുടങ്ങിയവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണപ്പെടുന്നു. കൈകാലുകളിൽ (മറ്റു ശരീരഭാഗങ്ങളിലും) മുറിവുകളുള്ളവർ ഉണങ്ങുന്നതുവരെ ഈ ജോലിക്ക് പോകരുത്. ഇത്തരം ജോലി ചെയ്യുന്നവർ രോഗ പ്രതിരോധമരുന്ന് (ഡോക്സി സൈക്ലിൻ) കൃത്യമായി കഴിക്കണം. .
ഏതു വയറിളക്കവും അപകടകാരിയായി മാറാം എന്നതുകൊണ്ട് വയറിളക്കത്തിന്റെ ആരംഭത്തിൽത്തന്നെ പാനീയ ചികിത്സ തുടങ്ങൽ നിർബന്ധമാണ്. ഒ.ആർ.എസ് മിശ്രിതമോ വീട്ടിൽ തയാറാക്കുന്ന പാനീയങ്ങളോ രോഗാരംഭത്തിൽതന്നെ നൽകണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്റെ വെള്ളം എന്നിവയും നൽകാം. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ ആഹാര, കുടിവെള്ള, വ്യക്തി, പരിസര ശുചിത്വം ആത്യാവശ്യമാണ്. ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കണം. പഴകിയതും മലിനമായതുമായവ ഒഴിവാക്കണം. പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. കിണർ രണ്ടാഴ്ചയിലൊരിക്കൽ ക്ലോറിനേഷൻ നടത്തണം. കുഞ്ഞുങ്ങളിലെ രോഗ പ്രതിരോധത്തിന് കുപ്പിപ്പാൽ ഒഴിവാക്കി മുലപ്പാൽ കഴിയുന്നത്ര കാലം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.