അറ്റകുറ്റപ്പണി: എടവണ്ണ സീതിഹാജി പാലം 25 ദിവസം അടച്ചിടും

മഞ്ചേരി: കേടുപാടുകൾ പരിഹരിക്കുന്നതിനായി എടവണ്ണ സീതിഹാജി പാലം മാർച്ച് 12 മുതൽ 25 ദിവസം പൂർണമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം. 75 ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ സ്ലാബ് സ്പാനിൽ നിന്നും രണ്ടും മൂന്നും സൻെറി മീറ്റർ തെന്നിനീങ്ങിയിരുന്നു. ജാക്കിയുടെയും ഖലാസിമാരുടെയും സഹായത്തോടെയാണ് പൂർവസ്ഥിതിയിലാക്കുക. വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രവൃത്തിക്ക് തടസ്സം നേരിടുന്നതിനാലാണ് പാലം പൂർണമായും അടച്ചിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് നടത്തിയ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പണി പൂർത്തിയാകുന്നതുവരെ ഓടായിക്കൽ പാലം വഴി വാഹനങ്ങൾ തിരിച്ചുവിടും. കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിക്കാൻ ഏറനാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. റോഡിൽ ബോർഡുകൾ സ്ഥാപിച്ചും സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ചും വാഹനഗതാഗതം നിയന്ത്രിക്കുമെന്ന് എടവണ്ണ എസ്.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.