കരിപ്പൂരിൽ വലിയ വിമാനത്തിനായുള്ള കാത്തിരിപ്പ് തുടരും

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾക്കായുള്ള കാത്തിരിപ്പ് തുടരും. റൺവേ അനുബന്ധ വികസനം സാധ്യമാക്കാതെ വലിയ സർവിസുകൾ പുനരാരംഭിക്കാനാകില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്‍റിൽ വ്യക്തമാക്കിയത്. വർഷങ്ങളോളം സർവിസ് നടത്തിയ വലിയ വിമാനങ്ങൾ 2015ൽ റൺവേ നവീകരണത്തിന്‍റെ പേരിലാണ് നിർത്തിയത്. പിന്നീട് നിരന്തര ഇടപെടലുകൾക്കൊടുവിൽ 2018ലാണ് പുനഃസ്ഥാപിച്ചത്. 2020 ആഗസ്റ്റിലെ അപകടത്തിന്‍റെ പേരിലാണ് വീണ്ടും നിർത്തിയത്. ഇനി പുനരാരംഭിക്കണമെങ്കിൽ റെസ 240 മീറ്ററായി വർധിപ്പിക്കേണ്ടി വരും. സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയാലും നടപടികൾ പൂർത്തിയാകാൻ സമയം എടുക്കും. ഇതുവരെ വിഷയം ഔദ്യോഗികമായി വിമാനത്താവള അതോറിറ്റി സർക്കാറിനെ അറിയിച്ചിട്ടില്ല. സംസ്ഥാന സർക്കാറിനോട് തന്നെ ഏറ്റെടുത്ത് നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അനുകൂല തീരുമാനമുണ്ടായാൽ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കണം. തുടർന്ന് സാമൂഹികാഘാത പഠനം നടത്തണം. തുടർച്ചയായി വിജ്ഞാപനം ഇറക്കി ഭൂമി നഷ്ടപ്പെടുന്നവരിൽനിന്ന് ഹിയറിങ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കാൻ സാധിക്കൂ. വലിയ ഉയരത്തിൽ മണ്ണിടേണ്ടതിനാൽ ഇതിനും കാലതാമസം എടുക്കും. ഭൂമി ഏറ്റെടുക്കൽ നടപടികളും നിർമാണ പ്രവൃത്തിയും വൈകുന്നതിന് അനുസരിച്ച് കരിപ്പൂരിൽ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതും നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.