മൂർക്കത്ത് ഹംസക്ക് വിട

കാടാമ്പുഴ: കഴിഞ്ഞ ദിവസം നിര്യാതനായ ജില്ല പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസയുടെ മൃതദേഹം ഒരു നോക്ക് കാണാനെത്തിയവർ നിരവധി. മരണ വിവരമറിഞ്ഞ നിമിഷം മുതൽ ആശുപത്രിയിലും വീട്ടിലുമായി മത - സാമൂഹിക- രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരും ഉൾപ്പെടെ നാടിന്‍റെ നാനാ മേഖലകളിലുള്ള ഒട്ടനവധി പേരാണ് അന്ത്യയാത്ര നൽകാനെത്തിയത്. മൃതദേഹം വീട്ടിലെത്തിയ വെള്ളിയാഴ്ച രാത്രി മുതൽ ഖബറടക്കം നടന്ന ശനിയാഴ്ച രാവിലെ വരെയുള്ള സമയത്തിനകം ജനങ്ങളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു. നിരവധി തവണ മയ്യിത്ത് നമസ്കാരവും നടന്നു. പത്തായക്കല്ല് സലഫി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് മൂത്ത മകൻ ഫെബിൻ സാബിഖ് നേതൃത്വം നൽകി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ. മജീദ്, ഡോ. കെ.ടി. ജലീൽ, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, ലീഗ് നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, എം.എ. റസാഖ് മാസ്റ്റർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ് ഇസ്മയിൽ മൂത്തേടം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഫോട്ടോ: മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.