'പരീക്ഷകള്‍ അടിച്ചേല്‍പ്പിച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികളോട് ക്രൂരത കാട്ടുന്നു'

തേഞ്ഞിപ്പലം: പരീക്ഷകള്‍ അടിച്ചേല്‍പ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല ബിരുദ വിദ്യാര്‍ഥികളോട് ക്രൂരത കാട്ടുകയാണെന്ന് പ്രിന്‍സിപ്പൽമാരുടെയും മാനേജര്‍മാരുടെയും കൂട്ടായ്മ കാലിക്കറ്റ് സർവകലാശാലയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. തുടര്‍ച്ചയായ പരീക്ഷയും മൂല്യനിര്‍ണയവും മൂലം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടമാകുകയാണെന്നും ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണം കോളജുകളെ ദുരിതത്തിലാക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തുടര്‍ച്ചയായ പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും കോളജുകള്‍ വഴിമാറുന്നത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കൂട്ടായ്മ ആരോപിച്ചു. വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്ന തീരുമാനങ്ങളില്‍ പരിഹാരം കാണാന്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സര്‍വകലാശാല തയാറാകണമെന്ന് അണ്‍ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പൽ കൗണ്‍സിലും അണ്‍ എയ്ഡഡ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനും ആവശ്യപ്പെട്ടു. കെ.കെ. മുഹമ്മദ്, പ്രഫ. കെ. ഇബ്രാഹിം, ടി.പി. അഹമ്മദ്, ഡോ. പി.കെ. ജഗന്നാഥന്‍, ഡോ. സി.പി. ബാബു, ഡോ. സി.എച്ച്. ജയശ്രീ, ഡോ. ഷൈനി ജോര്‍ജ്, എ.കെ. തറുവയി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.