നാട്ടുകാരെ രസിപ്പിച്ച കുട്ടിക്കൊമ്പനെ വനപാലകർ ആനക്കൂട്ടത്തിലാക്കി

കരുളായി: കരിമ്പുഴ വന്യജീവി സങ്കേതമായ നെടുങ്കയത്ത് കഴിഞ്ഞ ദിവസം കൂട്ടം തെറ്റി നാട്ടിലിറങ്ങി നാട്ടുകാരെ രസിപ്പിച്ച കുട്ടിക്കൊമ്പനെ വനപാലകര്‍ കാടുകയറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നെടുങ്കയം മൂച്ചിക്കൽ ഭാഗത്ത് കണ്ട ആനക്കൂട്ടത്തിലേക്ക് കുട്ടിയാനയെ കയറ്റി വിട്ടത്. രാത്രിയോടെ ഈ പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരുളായി വനം റേ​ഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീനിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ കുട്ടിയാനയെ അവിടെയെത്തിക്കുകയായിരുന്നു. മൂന്നു ദിവസത്തെ പ്രയത്നത്തിനു ശേഷമാണ് വനപാലകർ കുട്ടം തെറ്റിയെത്തിയ കുട്ടിയാനയെ കാടു കയറ്റിയത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഏകദേശം മൂന്നു മാസം മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയാനയെ കരുളായി വാരിക്കല്‍ ജനവാസ കേന്ദ്രത്തിനടുത്ത് കണ്ടെത്തിയത്. ഇതോടെ വനപാലകരും നാട്ടുകാരും ചേർന്ന് കുട്ടിയാനയെ പല തവണ ആനക്കൂട്ടത്തിലേക്കും കയറ്റി വിടാന്‍ ശ്രമിച്ചെങ്കിലും തിരിച്ചെത്തുകയായിരുന്നു. വ്യാഴാഴ്ച പകല്‍ മുഴുവന്‍ നെടുങ്കയം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപം പാർപ്പിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണം നൽകി വരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിട്ടും ആനക്കൂട്ടത്തില്‍ നിന്നും കുട്ടിയാന തിരിച്ച് എത്താത്തതിനാൽ കൂട്ടത്തിൽ കൂടാനാണ് സാധ്യത എന്നാണ് വനപാലകര്‍ അനുമാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.