സൊഹാറിൽനിന്ന് ഇന്ത്യയിലേക്കുളള ആദ്യ സർവിസ് കരിപ്പൂരിലേക്ക്

എയർ അറേബ്യ അബൂദബി സർവിസുകൾ പത്തായി വർധിപ്പിക്കുന്നു കരിപ്പൂർ: ഒമാനിലെ സൊഹാറിൽനിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സർവിസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക്. സലാം എയർ ജൂലൈ 22 മുതലാണ് സർവിസ് ആരംഭിക്കുക. 2014ൽ പ്രവർത്തനം ആരംഭിച്ച് 2017ൽ അന്താരാഷ്ട്ര സർവിസുകൾ തുടങ്ങിയ സൊഹാർ വിമാനത്താവളത്തിൽനിന്ന് ആദ്യമായാണ് ഒരു ഇന്ത്യൻ നഗരത്തിലേക്ക് വിമാനം വരുന്നത്.  നിലവിൽ സലാം എയർ ആഴ്ചയിൽ രണ്ട് ദിവസം സലാലയിലേക്ക് കരിപ്പൂരിൽനിന്ന് സർവിസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് സൊഹാറിലേക്ക് വെള്ളി, ചൊവ്വ ദിവസങ്ങളിൽ പറക്കുക. സൊഹാറിൽനിന്ന് പുലർച്ച 12.25ന് (പ്രാദേശിക സമയം) പുറപ്പെടുന്ന വിമാനം രാവിലെ 5.35ന് കരിപ്പൂരിലെത്തും. തിരിച്ച് 6.20ന് പുറപ്പെട്ട് 8.15ന് സൊഹാറിലെത്തും. സലാലയിലേക്ക് വെള്ളി, ഞായർ ദിവസങ്ങളിലാണ് സലാം എയറിന്‍റെ കരിപ്പൂരിൽ നിന്നുള്ള വിമാനം. ഇതോടെ ഒമാനിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്ന ഇന്ത്യയിലെ ഏക വിമാനത്താവളവും കരിപ്പൂരാകും. ഒമാൻ എയർ എല്ലാ ദിവസവും മസ്കത്തിലേക്കാണ് സർവിസ്. കരിപ്പൂരിൽനിന്ന് അബൂദബിയിലേക്ക് എയർ അറേബ്യ അടുത്ത മാസം മുതൽ സർവിസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, ആഴ്ചയിൽ ഏഴ് സർവിസുകളാണ് എയർ അറേബ്യ അബൂദബിയിലേക്ക് നടത്തുന്നത്. ജൂലൈ 19 മുതൽ ഇത് പത്തായി വർധിപ്പിക്കും. അബൂദബി-കോഴിക്കോട് സെക്ടറിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6.05ന് പുറപ്പെട്ട് രാത്രി 11.30ന് കരിപ്പൂരിലെത്തും. തിരികെ ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ പുലർച്ച 12.10ന് പുറപ്പെടുന്ന വിമാനം 2.35ന് അബൂദബിയിലെത്തുന്ന രീതിയിലാണ് അധിക സർവിസുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.