തലശ്ശേരിയുടെ ജീവനാണ് ഈ വായനശാല

മണി ചെറുതുരുത്തി ചെറുതുരുത്തി: എം.എൽ.എ ഫണ്ടും എം.പി ഫണ്ടും നൽകാമെന്നത് വാഗ്ദാനം മാത്രമായപ്പോൾ, നശിച്ചുകൊണ്ടിരിക്കുന്ന ഒരു വായനശാലയെ സംരക്ഷിക്കുകയാണ് തലശ്ശേരി ഗ്രാമവാസികൾ. 2017ലാണ് ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരിയിലെ വാടക റൂമിൽ വായനശാല തുറന്നത്. അന്നുമുതൽ സ്ഥലം വാങ്ങാൻ എം.എൽ.എ ഫണ്ടിനും എം.പി ഫണ്ടിനും സാംസ്കാരിക ഫണ്ടിനും വേണ്ടി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിൽ നാട്ടുകാർ ചേർന്ന് 2018ൽ മൂന്ന് സെന്‍റ് സ്ഥലം സ്വന്തമായി വാങ്ങി. അവിടെ താൽക്കാലികമായി ഉണ്ടാക്കിയ ഓലപ്പുരയിൽ വായനശാല തുടങ്ങി. ഇതോടെ കേരള ലൈബ്രറി കൗൺസിൽ അംഗീകാരം നൽകി. എന്നാൽ, വീണ്ടും ഫണ്ട് തരാമെന്ന് മോഹനവാഗ്ദാനങ്ങൾ പലതും വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഓലപ്പുര വൈകാതെ നശിച്ചു. ഇപ്പോൾ ഷീറ്റ് പുരയാക്കി മാറ്റാനുള്ള പണിത്തിരക്കിലാണ് വായനപ്രേമികൾ. 540 അംഗങ്ങളുള്ള വായനശാലയിൽ 3000 പുസ്തകങ്ങളുണ്ട്. പ്രതിവർഷം 100 രൂപയാണ് വരിസംഖ്യ. ഏതെങ്കിലും സർക്കാർ ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. വായനശാലയുടെ നേതൃത്വത്തിൽ 'തണൽ' സാംസ്കാരിക സംഘടനയും പ്രവർത്തിക്കുന്നുണ്ട്. നാലു വർഷംകൊണ്ട് 25 ലക്ഷം രൂപ കിടപ്പ് രോഗികൾക്കും നിർധനർക്കും നൽകി. പ്രസിഡന്‍റ് വി. വിനോദ് നമ്പ്യാർ, സെക്രട്ടറി കെ.എ. അബ്ദുൽ അസീസ് എന്നിവരാണ് ഭാരവാഹികൾ. ചിത്രം:TCTC Ty 1 ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന വായനശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.