കാലിലെ പരിക്കുമായി ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തി മോഴയാന

മൂന്ന്​ മണിക്കൂറിനുശേഷം ആര്‍.ആര്‍.ടി റബര്‍ ബുള്ളറ്റ് ഉതിര്‍ത്ത് കാടുകയറ്റി എടക്കര: മൂത്തേടം പഞ്ചായത്തിലെ ആലുവാപ്പൊട്ടിയില്‍ ജനങ്ങളെ ഭീതിയിലാക്കി കാട്ടാന. ഒടുവില്‍ മൂന്ന് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ റബര്‍ ബുള്ളറ്റ് ഉതിര്‍ത്ത് ആനയെ കാടുകയറ്റി. പരിക്കേറ്റ കാലുമായി ഏതാനും ദിവസങ്ങളായി പഞ്ചായത്തിലെ വിവിധ വനാതിര്‍ത്തികളില്‍ പരിഭ്രാന്തി പരത്തി കഴിഞ്ഞിരുന്ന മോഴയാനയെയാണ് ശനിയാഴ്ച രാവിലെ 11ഓടെ നിലമ്പൂരില്‍നിന്നെത്തിയ ദ്രുതകര്‍മ സേന റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്ത് കാട്ടിലേക്ക് അയച്ചത്. ഇടതുകാലിന്റെ പിന്‍ഭാഗത്ത് ദുര്‍ഗന്ധം വമിക്കുന്ന വ്രണവുമായി കഴിഞ്ഞ ദിവസങ്ങളില്‍ കല്‍ക്കുളം, നെല്ലിക്കുത്ത്, നാരങ്ങപ്പൊട്ടി, ബാലംകുളം ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതിപരത്തിക്കഴിഞ്ഞിരുന്ന മോഴയാന ശനിയാഴ്ച രാവിലെ എട്ടോടെയാണ് ആലുവപ്പൊട്ടിയില്‍ സാന്നിധ്യമറിയിച്ചത്. രാവിലെ അഞ്ചോടെ നാരങ്ങാപ്പൊട്ടിയില്‍നിന്ന് വനപാലകര്‍ കാടുകയറ്റി വിട്ട ആന എട്ട് മണിയോടെ ആലുവപ്പൊട്ടിയിലെത്തുകയായിരുന്നു. റബര്‍ ടാപ്പിങ്ങിനെത്തിയവരാണ് ആനയെ ആദ്യം കണ്ടത്. ഒമ്പത് മണിയോടെ ചോളപ്പടിക്കല്‍ പൗലോസ്, വിരുതിയില്‍ ആന്റണി എന്നിവരുടെ വീടുകള്‍ക്ക് സമീപമെത്തിയ ആന പറമ്പിലെ പ്ലാവില്‍നിന്ന് ചക്ക പറിച്ച് ഭക്ഷിച്ച് അവിടെ തമ്പടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍.ആര്‍.ടിയും നാട്ടുകാരും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും പടക്കം പൊട്ടിച്ചുമാണ് ആനയെ കാട്ടിലേക്ക് അയച്ചത്. ഇതിനിടെ പലതവണ ആന നാട്ടുകാര്‍ക്ക് നേരെയും പാഞ്ഞടുത്തു. പരിക്കേറ്റ ആനക്ക് മതിയായ ചികിത്സ നല്‍കി ഉൾക്കാട്ടിലേക്ക് അയക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. mn edk- kattana മൂത്തേടം ആലുവപ്പൊട്ടിയില്‍ ജനവാസ കേന്ദ്രത്തിലെ തോട്ടത്തിലെത്തിയ മോഴയാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.