ദുരൂഹ സാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

* കൊലപാതകമെന്ന് സൂചന നിലമ്പൂർ: മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാനാണ് (29) മരിച്ചത്. കൊലപാതകമാണെന്നാണ് സൂചന. സംഭവത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉൾപ്പെടെ ആറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ഒരാള്‍ തൂങ്ങിമരിച്ചതായി ജീവനക്കാരന്‍ പൊലീസിനെ ഫോണിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍കൊണ്ട് മൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുജീബ് റഹ്മാന്‍റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത്ദാസ്, ഡിവൈ.എസ്.പിമാരായ സാജു കെ. എബ്രാഹം, കെ.എം. ബിജു എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കിഴിശ്ശേരിയില്‍ ഇൻഡസ്ട്രിയല്‍ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലാണ് താമസം. ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തിക്ക് കമ്പി വാങ്ങിയ കടയില്‍ പണം കൊടുക്കാനുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ ഒരുസംഘം മർദിക്കുന്ന വിഡിയോ ഇയാളുടെ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.