ബോർഡ് യോഗത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്തവർ ജനരോഷം വന്നപ്പോൾ നിലപാട് മാറ്റിയെന്ന് ഭരണസമിതി

കാളികാവ്: ചോക്കാട് ഗവ. ഹോമിയോ ആശുപത്രി മമ്പാട്ടുമൂലയിലേക്ക് മാറ്റുന്ന വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചൂരപ്പിലാൻ ഷൗക്കത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്ത് വർഷങ്ങളോളം സമയം കിട്ടിയിട്ടും ആശുപത്രി നിർമിക്കാനാവശ്യമായ വിധത്തിൽ ചോക്കാട് സ്ഥലം പഞ്ചായത്തിന് ലഭ്യമാക്കിയിട്ടില്ല. കൂടാതെ ചോക്കാട് കണ്ടെത്തിയെന്ന് പറയുന്ന ഭൂമി നിലവിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടത് ആയതിനാൽ ഇവിടെ കെട്ടിടനിർമാണം സാധ്യമല്ല. 18-03-2020 തീയതിയിലെ ബോർഡ് തീരുമാനം, രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത സ്ഥലത്തിന് റവന്യു ഡിവിഷനൽ ഓഫിസിൽനിന്ന് അനുമതി വാങ്ങിവരുന്ന മുറക്ക് ഏറ്റെടുക്കാമെന്നും അല്ലാത്തപക്ഷം മമ്പാട്ടുമൂലയിലേക്ക് അനുവദിക്കാം എന്നതിനനുസരിച്ചാണ് ഭരണസമിതി മുന്നോട്ട് പോയത്. പലതവണ ആശുപത്രി സ്ഥലപ്രശ്നം ചർച്ച ചെയ്തിട്ടും എതിർപ്പ് ഒരു അംഗവും ഉന്നയിച്ചിട്ടില്ല. ഇപ്പോൾ മമ്പാട്ടുമൂലയിൽ സ്ഥലം രജിസ്ട്രേഷൻ നടത്തി കൈമാറിയതിന് ശേഷം ചോക്കാട് ജനരോഷം ഉയർന്നപ്പോഴാണ് പ്രതിഷേധവുമായി ചിലർ രംഗത്ത് വന്നത്. ചോക്കാടുനിന്ന് മമ്പാട്ടുമൂലയിലേക്ക് ആശുപത്രി മാറ്റണമെന്ന ദുർവാശി ഭരണസമിതിക്ക് ഇല്ല. മുൻ ഭരണസമിതിയും പ്രസിഡന്‍റ് അടക്കമുള്ള മെംബർമാരും മറ്റു ബന്ധപ്പെട്ടവരും പഞ്ചായത്തിന് സ്ഥലം ലഭ്യമാക്കാത്തതാണ് പ്രശ്നം. നാല്, അഞ്ച് വാർഡുകളിലെ ഗ്രാമസഭകളിൽ ഹോമിയോ ആശുപത്രി ചോക്കാട് പഞ്ചായത്ത് ആസ്ഥാനത്ത് നിലനിർത്തണമെന്ന പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിന്‍റെ റിപ്പോർട്ട് വ്യാഴാഴ്ചയാണ് കിട്ടിയത്. ഇത് പരിശോധിക്കാൻ വേണ്ടി കൂടിയാണ് അജണ്ട മാറ്റിയത്. നിയമപരമായി പരിശോധനകൾ നടത്തി മാത്രമേ കാര്യങ്ങൾ നടപ്പാക്കൂ എന്നും പ്രസിഡന്‍റ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് കെ.വി. റഊഫ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നീലാമ്പ്ര സിറാജുദ്ദീൻ, അറക്കൽ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.